മദ്യവര്‍ജനവും ലഹരിക്കെതിരേ ബോധവത്കരണവും പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ‘വിമുക്തി’ പദ്ധതി പ്രഖ്യാപിച്ചപ്പോഴത്തെ ബാറുകളുടെ എണ്ണത്തില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം 21 ഇരട്ടിയിലധികം വര്‍ധന. വിമുക്തി തുടങ്ങുമ്പോള്‍ 30 ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ ഇപ്പോഴുള്ളത് 644 എണ്ണമെന്നു വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.
2016 ഒക്ടോബര്‍ ആറിനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വിമുക്തി പദ്ധതി തുടങ്ങിയത്. മദ്യപാന ആസക്തിയുള്ളവര്ക്കു ബോധവത്കരണം, ചികിത്സ, കൗണ്‍സലിംഗ് എന്നിവയെല്ലാമാണു പദ്ധതിയുടെ ലക്ഷ്യം. ഇതു നിര്‍വഹിക്കുന്നതിനൊപ്പം മദ്യത്തിന്റെ ലഭ്യത സംസ്ഥാനത്തു സുലഭമാക്കിയതിലൂടെയാണു ബാറുകളുടെ എണ്ണം 644ല്‍ എത്തിയത്.
ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള് വഴി സംസ്ഥാനത്തു തിരുവോണത്തലേന്നു മാത്രം വിറ്റതു 78 കോടിയുടെ മദ്യമാണ്. അതേസമയം കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു മലയാളികള്‍ക്കിടയില്‍ മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കാനുള്ള വിമുക്തി പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ചതു 35.15 കോടി രൂപയാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
2019-20 സാമ്പത്തികവര്‍ഷം വരെ വിമുക്തി പദ്ധതിക്കു സര്‍ക്കാര്‍ 28.95 കോടി രൂപയാണു ചെലവഴിച്ചത്. ബാറുകള്‍ക്കു ലൈസന്‍സ് നല്കിയ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്ന് 166. 32 കോടി രൂപ വരുമാനമുണ്ടാക്കി. വിമുക്തി പദ്ധതിയുടെ കീഴില്‍ 14 ജില്ലകളിലും ഡീ അഡിക്ഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 140 കിടക്കകളുണ്ട്. പത്തു കിടക്കകള്‍ വീതമുള്ള ഓരോ സെന്ററാണു പതിനാലു ജില്ലകളിലുമുള്ളത്. കോവിഡ് വന്നതോടെ ഡീ അഡിക്ഷന് സെന്ററുകള്‍ പലതും പ്രവര്‍ത്തിക്കുന്നുമില്ല.
മദ്യപരെ മദ്യപാനാസക്തിയില്‍ നിന്നു മോചിപ്പിക്കാന്‍ വിമുക്തി പദ്ധതി നടപ്പാക്കുന്ന സര്‍ക്കാര്‍ മറുവശത്ത് മദ്യവില്പന വര്‍ധിപ്പിക്കുന്നതില്‍ ഇരട്ടത്താപ്പുണ്ടെന്നു വിവരാവകാശ പ്രവര്‍ത്തകനും കൊച്ചി പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റുമായ എം.കെ. ഹരിദാസ് പറഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യനയത്തിന്റെ ഭാഗമായി 540 ബാറുകള്‍ അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്നു വന്ന ഇടതുസര്‍ക്കാര്‍ പൂട്ടിയതു തുറന്നതിനൊപ്പം പുതിയ മദ്യശാലകള്‍ക്കും അനുമതി നല്കി.