ഇരിട്ടി: മൂന്ന് വർഷമായിട്ടും പണിതീരാതെ ഇഴഞ്ഞു നീങ്ങുകയാണ് പായം പഞ്ചായത്തിലെ വാതക ശ്മശാന നിർമ്മാണം . കോവിഡ് വ്യാപനത്തിനൊപ്പം മരണനിരക്കും കൂടിയതോടെ പഞ്ചായത്ത് അടിസ്ഥാനത്തിൽ പൊതു ശ്മശാനം യാഥാർത്ഥ്യമാകേണ്ടതിന്റെ ആവശ്യകത കൂടിവരുമ്പോഴും ശ്മശാന നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ ജനങ്ങൾക്കും പ്രയാസം അനുഭവിക്കുകയാണ്.
പായം ഗ്രാമപഞ്ചായത്ത് 2017- 18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ കോളിക്കടവ് കോറമുക്കിൽ വാതക ശ്മശാനം പണിയാൻ ടെൻഡർ നൽകിയത്. 30 ലക്ഷം രൂപയ്ക്ക് റെയ്‌ക്കോ ആണ് നിർമ്മാണം ഏറ്റെടുത്തത്. മൂന്ന് വർഷമായിട്ടും നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ മരണപ്പെട്ടവരെ കിലോമീറ്ററുകൾ ദൂരെയുള്ള അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് എസ്എൻ ഡി പി പൊതു ശ്മശാനത്തിലും, ഇരിട്ടി നഗരസഭയുടെ വാതക ശ്മശാനത്തിലും, പയ്യാമ്പലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയി സംസ്‌കരിക്കേണ്ടി വരുന്നത്.
നിർമ്മാണം ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി 15ലക്ഷത്തോളം രൂപ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും എടുത്ത് മുൻകൂറായി നൽകിയിട്ടും നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. അസാധരാണ സാഹചര്യം കണക്കിലെടുത്ത് നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഭരണ സമിതി പ്രസിഡന്റ് പി.രജനി പറഞ്ഞു.