ഇരിട്ടി: രണ്ടാഴ്ചയായി തുടരുന്ന ലോക്കഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഒന്നും നല്കിയിട്ടില്ലെങ്കിലും ഇരിട്ടി ഉൾപ്പെടെ മലയോരത്തെ പല പ്രദേശങ്ങളിലും റോഡിലിറങ്ങുന്നവരുടെ എണ്ണം കൂടുന്നു. ഇതിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരും ഏറെയുണ്ടെന്നതും ആശങ്കക്കിടയാക്കുകയാണ് . ഇരിട്ടി മേഖലയിൽ കോവിഡ് മരണനിരക്ക് ഉയർന്നുതന്നെ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. അഞ്ചും ആറും പേരാണ് ഓരോ ദിവസവും കോവിഡിന് കീഴടങ്ങുന്നത്.
ഇരിട്ടി, നഗരസഭ, തില്ലങ്കേരി, മുഴക്കുന്ന്, പടിയൂർ, പായം മേഖലകളിലെല്ലാം മരണ നിരക്ക് കൂടിവരികയാണ് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും സംസ്ഥാന തലത്തിൽ ഉണ്ടായ ചെറിയ കുറവ് മുതലെടുത്താണ് പലരും പലകാരണങ്ങളും പറഞ്ഞ് പുറത്തിങ്ങുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ശുന്യമായ നിരത്തുകളും ടൗണുകളുമായിരിരുന്നെങ്കിൽ വെള്ളിയാഴ്ച ഇരിട്ടി നഗരം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞ കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. ടൗണിലെ പാർക്കിംങ്ങ് കേന്ദ്രങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അവശ്യ സാധന കടകളും ബേയ്ക്കറികളും മരുന്നു ഷോപ്പുകളും ഒഴിച്ച് മറ്റുള്ള കടകളൊന്നും തുറന്നിട്ടുമില്ല.
പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പിക്കറ്റ് പോസ്റ്റും പരിശോധനയുമെല്ലാം അതേപടി നിലനില്ക്കുന്നുണ്ട്. പരിശോധനയിൽ കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് കാണിച്ച അയഞ്ഞ സമീപനമാണ് കൂടുതൽ പേരെ പുറത്തിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. നേരത്തെ വ്യക്തമായ രേഖകൾ കാണിക്കാതെ ഒരാളെ പോലും പോലീസ് വിട്ടിരുന്നില്ല. ഇപ്പോൾ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് എത്തുന്നവരോട് കാര്യമായ ചോദ്യങ്ങളൊന്നും ഉണ്ടാകുന്നുമില്ല.
പലർക്കും നിയന്ത്രണങ്ങളുടെ ആവശ്യകത ഇനിയും മനസിലാക്കത്ത അവസ്ഥയാണ്. കഴിഞ്ഞ രണ്ട് ദിവസത്തെ നഗരകാഴ്ച്ചകൾ നല്കുന്ന സുചന ഇതാണ് . ഇരിട്ടി നഗരസഭാ പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനും പ്രശ്‌നത്തിന്റെ ഗൗരവം പൊതുജനം മനസിലാക്കണമെന്നും കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാ സമിതി യോഗം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും പ്രാവർത്തികമായിട്ടില്ലാത്ത അവസ്ഥയാണ്.
അതേസമയം നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോൾ നഗരപ്രദേശങ്ങളിൽ വാഹനങ്ങളും ആളുകളും അനാവശ്യമായി എത്തപ്പെടാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാം അറിയിച്ചു . അയവില്ലാത്ത പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.