ഇരിട്ടി : കോവിഡ് വ്യാപനത്തിനൊപ്പം കാട്ടാനഭീഷണിയും ശക്തമായതോടെ ആറളം നിവാസികൾ കടുത്ത ആശങ്കയിലായി. ആറളം ഫാമിന് പിന്നാലെ പഞ്ചായത്തിലെ ജനവാസമേഖലയിലേക്ക് കൂടി ആനക്കൂട്ടമെത്തിയതോടെ ഗ്രാമവാസികൾ ഭീതിയിലാണ്. രാത്രിയെന്നോ പകലെന്നോ വ്യാത്യാസമില്ലാതെയാണ് ആനക്കൂട്ടം ജനവാസമേഖലയിലെ കൃഷിയിടങ്ങളിലൂടെ കറങ്ങിനടക്കുന്നത്. പഞ്ചായത്തിലെ വിയറ്റ്‌നാം, വട്ടപ്പറമ്പ് മേഖലകളിലാണ് ആനക്കൂട്ടം കനത്ത നാശം വരുത്തിയത്.
കഴിഞ്ഞദിവസം രാത്രി വിയറ്റ്‌നാം പ്രദേശത്ത് ഇറങ്ങിയ കാട്ടാനകൾ നിരവധി കർഷകരുടെ കാർഷികവിളകൾ നശിപ്പിച്ചു. കണ്ണന്താനം ജോസ്, കണ്ണന്താനം ജെയ്സൺ എന്നിവരുടെ വാഴ തെങ്ങ്, കവുങ്ങ് എന്നീ വിളകളാണ് നശിപ്പിച്ചത്.
ആറളം ഫാമിലെ കാർഷികമേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടങ്ങൾ പുഴ കടന്നും മറ്റുമാണ് ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്. 20 ആനകൾ ഫാമിന്റെ കൃഷിയിടത്തിൽ വിവിധ ബ്ലോക്കുകളിയി കറങ്ങി നടക്കുകയാണ്. ഇതിൽ മൂന്നും നാലും ആനകളടങ്ങിയ കൂട്ടമാണ് പുഴയോരങ്ങളിലൂടെയും മാറ്റും ജനവാസമേഖലയിലേക്ക് കടക്കുന്നത്.
ഫാമിൽ കായ്ഫലമുള്ള തെങ്ങുകളും മറ്റു കാർഷികവിളകളും നശിപ്പിക്കുന്നത് തുടരുകയാണ്. കഴിഞ്ഞദിവസം കൊക്കോയും തെങ്ങും നശിപ്പിച്ച ആനക്കൂട്ടം ഗോഡൗണിനും കശുമാവ് നഴ്‌സറിക്കും സംരക്ഷണമൊരുക്കാനായി തീർത്ത കമ്പിവേലികൾ നശിപ്പിച്ചിരുന്നു. ഗോഡൗണിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുകയും നിരവധി തേനീച്ചക്കൂടുകൾ തകർക്കുകയും ചെയ്തു. ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടികളുണ്ടാകുന്നില്ല. രണ്ടുമാസം മുൻപ് ആറളം ഫാം ജീവനക്കാരും ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതം അധികൃതരും ചേർന്ന് 18-ഓളം ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇവയെല്ലാം വിവിധ ഘട്ടങ്ങളിലായി വീണ്ടും ഫാമിനകത്തുതന്നെ എത്തിയിരിക്കുകയാണ്. ആനമതിൽ തകർന്ന ഭാഗത്തുകൂടിയാണ് ഇവ ഫാമിനകത്തേക്ക് പ്രവേശിക്കുന്നത്.