ഇരിട്ടി : അഗ്നിരക്ഷാവകുപ്പ് ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് പുതുതായി റബ്ബർ ഡിങ്കി അനുവദിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പുഴ ദുരന്തങ്ങളും പ്രളയക്കെടുതിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു നിലയം എന്ന നിലയിൽ പുതുതായി ഇരിട്ടി സ്റ്റേഷനനുവദിച്ച ഡിങ്കി മേഖലയിലെ ജലാശയ ദുരന്തങ്ങളിൽ ഏറെ ഉപകാരപ്രദമാകും. കഴിഞ്ഞ വർഷങ്ങളിൽ ഇരിട്ടി മേഖലകളിലുണ്ടായ പ്രളയത്തിൽ പഴക്കമേറിയ ഡിങ്കി ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവർത്തനം നടത്തി വന്നിരുന്നത്. സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡിങ്കിയും അനുബന്ധ ഉപകരണങ്ങളും നിലയത്തിന് ലഭ്യമാക്കിയിരിക്കുന്നത്. എത്ര വലിയ ഒഴുക്കിനെയും വകഞ്ഞുമാറ്റി രക്ഷാ പ്രവർത്തനം നടത്താൻ കഴിയുന്ന വിധത്തിലുള്ള എഞ്ചിനും ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്. അനുവദിച്ച ഔട്ട് ബോർഡ് എഞ്ചിനും റബ്ബർ ഡിങ്കിയും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിൻറെ നേതൃത്വത്തിൽ പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ഇരിട്ടി പുഴയിൽ പരീക്ഷണ യാത്ര നടത്തി. അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി അശോകൻ , ഫയർ ഓഫീസർ എ .ആദർശ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ നിധീഷ് ജേക്കബ്ബ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അരുൺ ബാലക്കണ്ടി , റീജനൽ ചീഫ് വാർഡൻ അനീഷ് കുമാർ കീഴ്‌പ്പള്ളി, വാർഡൻമാരായ വി.എസ്. പ്രബീഷ് , പയസ് ലൂക്കോസ് എന്നിവരും പങ്കെടുത്തു.