കോവിഡ് രോഗത്തിനെതിരേ പ്രതിരോധ ഗവേഷണ കേന്ദ്രം(ഡിആർഡിഒ) വികസിപ്പിച്ച മരുന്നിനു ഡ്രഗ്സ് കൺട്രോളർ ജനറൽ(ഡിസിജിഐ) അനുമതി നല്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2-ഡിയോക്സി-ഡി-ഗ്ലൂക്കോസ്(2-ഡിജി) എന്നാണു പേര്. അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് അനുബന്ധ ചികിത്സയ്ക്ക് ഉപയോഗിക്കാനുള്ള അനുമതിയാണ് മേയ് ഒന്നിനു നല്കിയത്.
ഗുരുതര, ഇടത്തരം രോഗബാധിതർക്ക് അതിവേഗം സൗഖ്യം നല്കാനും ഓക്സിജൻ ആശ്രിതത്വം കുറയ്ക്കാനും മരുന്നിനു കഴിവുള്ളതായി പരീക്ഷണങ്ങളിൽ വ്യക്തമായി. കോവിഡ് വ്യാപനം അതിതീവ്രമായ ഇക്കാലത്ത് അനേകരുടെ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ മരുന്നിനു കഴിയുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
ഡിആർഡിഒയുടെ കീഴിലുള്ള ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് ഗവേഷണ ലാബ് ഹൈദരാബാദിലെ ഡോ. റെഡ്ഢീസ് ലബോറട്ടറീസ് കന്പനിയുമായി ചേർന്നാണു മരുന്നു വികസിപ്പിച്ചത്.
പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കിയാണു കഴിക്കേണ്ടത്. ശരീരത്തിലെ വൈറസ്ബാധിത കോശങ്ങളിൽ അടിയുന്ന മരുന്ന് വൈറസിന്റെ വളർച്ച തടയുന്നു. ഗുരുതര, ഇടത്തരം രോഗബാധയുള്ളവരിലാണു പ്രധാന ചികിത്സയ്ക്കൊപ്പം അനുബന്ധമായി ഈ മരുന്നും നല്കുന്നത്. ഇത്തരം രോഗികൾ അതിവേഗം സുഖം പ്രാപിക്കുന്നതായി ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തി.
രോഗികൾക്ക് ഓക്സിജൻ നല്കേണ്ട സാഹചര്യം കുറഞ്ഞു. വേഗത്തിൽ ആശുപത്രി വിടാവുന്നവരായെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.