എടൂര്‍: ആറളം പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ആറളം ഫാം, അമ്പലക്കണ്ടി, പൂതക്കുണ്ട് വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലികള്‍ രോഗവ്യാപനം കുറയുന്നതുവരെ നിർത്തിവച്ചു. ആറളം ഫാമിലെ നിരോധനാജ്ഞ നീട്ടാനും അമ്പലക്കണ്ടിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്താനും ജില്ലാ കളക്ടറോട് ശിപാര്‍ശ ചെയതു.
വാര്‍ഡുതല ജാഗ്രതാസമിതികള്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ആവശ്യമായ ഇടപെടിലുകള്‍ നടത്തും. റാപ്പിഡ് റസ്പോണ്‍സ് ടീം അംഗങ്ങൾക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പഞ്ചായത്ത് പരിധിയില്‍ വിവാഹത്തിന് 50 പേരും മൃതസംസ്കാരചടങ്ങിന് 20 പേരും എന്നുള്ള സര്‍ക്കാര്‍ മാനദണ്ഡം കര്‍ശനമായി പാലിക്കണം. കച്ചവട സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി നടത്തണം.
പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു മാസ്കും കൈയുറയും ധരിക്കണമെന്നും രണ്ടു മീറ്റര്‍ അകലം പാലിക്കണമെന്നും യോഗം നിർദേശിച്ചു. പോലീസിന്റെയും സെക്ടര്‍ മജിസ്ട്രേറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും തീരുമാനിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം. ആഘോഷങ്ങള്‍ പരമാവധി 15 ദിവസത്തേക്ക് മാറ്റിവയ്ക്കണം.
പഞ്ചായത്ത് കേന്ദ്രീകരിച്ച് കണ്ട്രാള് റൂം തുറക്കാനും യോഗം തീരുമാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പോലീസിലും മജിസ്ട്രേറ്റിനും നിര്‍ദേശം നല്കി.