ഇരിട്ടി : പതിനായിരകണക്കിന് ക്ഷീര കർഷകരും വളർത്തുമൃഗങ്ങളുമുള്ള ഇരിട്ടി താലൂക്കിൽ ഒരു വെറ്റിനറി കോളേജ് ആരംഭിക്കണമെന്ന് ഇരിട്ടി എസ് എൻ ഡി പി യൂണിയൻ്റെ 55 മത് വാർഷിക പൊതു യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പിന്നോക്ക സമുദായ കോർപറേഷൻ്റെ മേഖലാ ഓഫീസ് ഇരിട്ടിയിൽ ആരംഭിക്കുക, കാട്ടാനശല്യം രൂക്ഷമായ ആറളം വനാതിർത്തിയിൽ ആന മതിൽ നിർമ്മിക്കുക, ഇരിട്ടികേന്ദ്രമാക്കി ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുക, ഇരിട്ടി കെ എസ് ആർ ടി സി ഡിപ്പോ പ്രവർത്തനം ആരംഭിക്കുക എന്നീ പ്രമേയങ്ങളും യോഗം പാസ്സാക്കി. 2021 ലേക്ക് 32749610 രൂപ വരവും 32729728 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും യോഗം പാസ്സാക്കി. ഇരിട്ടിയിൽ ഒരു ടി ടി സി സ്കൂളിന് അപേക്ഷ നല്‍കാനും തീരുമാനിച്ചു.
എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് കെ.വി. അജി അദ്ധ്യക്ഷത വഹിച്ചു . യൂണിയൻ സെക്രട്ടറി പി.എൻ. ബാബു പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു . കെ.കെ. സോമൻ, കെ.എം. രാജൻ, രാധാമണി ഗോപി, ചന്ദ്രമതി ടീച്ചർ, സുരേന്ദ്രൻ തലച്ചിറ, പി.കെ. വേലായുധൻ, ബാബു തൊട്ടിക്കൽ, പി.ജി. രാമകൃഷ്ണൻ, എ.എം. കൃഷ്ണൻകുട്ടി, വി. കെ. സുബ്രഹ്മണ്യൻ ,ഗോപി കോലംചിറ, എം.കെ. വിനോദ്, നിർമ്മലാ അനിരുദ്ധൻ, സി. രാമചന്ദ്രൻ, പി.കെ. രാമൻ , എ.എൻ. സുകുമാരൻ , എം.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.