ഇരിട്ടി : പഴശ്ശി പദ്ധതിപ്രദേശത്തെ ജലാശയത്തിലും പദ്ധതി പ്രദേശത്തും അടിഞ്ഞ് കൂടിയതും വലിച്ചെറിഞ്ഞതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി വോളിബോൾ താരങ്ങൾ ശ്രദ്ധനേടി. പ്രവാസിയായ കോലച്ചിറ രാജേഷും , സ്റ്റേറ്റ് വോളിബോൾ താരങ്ങളായ അനന്തു മധുസൂദനൻ, അഭിരാം രാജൻ എന്നിവരടങ്ങുന്ന ഇരുപത്തി അഞ്ചോളം ഇരിട്ടി റണ്ണേഴ്‌സ് അപ് വോളിബോൾ ടീമംഗങ്ങളും ചേർന്നാണ് ഡാമിലും പരിസരങ്ങളിലും അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തത്.
പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ചതോടെ നൂറു കണക്കിന് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളുമാണ് ഡാമിന്റെ ഷട്ടറിനോട് ചേർന്ന ഭാഗത്തു വന്നടിഞ്ഞുകൂടിക്കിടന്നിരുന്നത്. രാവിലെ 8 മണിയോടെ രണ്ട് ടീമുകളാണ് തിരിഞ്ഞ് തുടങ്ങിയ ശുചീകരണ പ്രവർത്തനം ഉച്ചക്ക് 12 മണിയോടെയാണ് അവസാനിച്ചത്. ജലാശയത്തിലേത് കൂടാതെ പദ്ധതിയുടെ പരിസരങ്ങൾ , കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളിലും ശുചികരണം നടന്നു. നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളടക്കം 30 ചാക്ക് മാലിന്യങ്ങളാണ് സംഘാംഗങ്ങൾ ചേർന്ന് ശേഖരിച്ചത്. പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും വേർ തിരിച്ച് ഇവ സംസ്കരണന കേന്ദ്രത്തിന് കൈമാറും.