ഇരിട്ടി: കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ (82 ) യാണ് സ്വന്തം വീട്ടിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ ദുരൂഹത ഉള്ളതായി സംശയിക്കുന്നതിനാൽ ഡോഗ് സ്ക്വാഡ് , വിരലടയാള വിദഗ്ദ സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് മറിയക്കുട്ടി വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മറിയക്കുട്ടിയോടൊപ്പം താമസിച്ചിരുന്ന മകൻ മാത്യു റബ്ബർ ടാപ്പിംഗിന് പോയ സമയത്തായിരുന്നു സംഭവം. ജോലിക്കിടയിൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി മാത്യുവിന്റെ ഭാര്യ എൽ സി അറിയിക്കുന്നത്. വീടിനകത്ത് ഉമ്മറപ്പടിക്ക് സമീപം വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും തലയിലും പരിക്കുകൾ ഉള്ളതായും ഒരു കയ്യിൽ ഒടിവ് ഉള്ളതായും സംശയിക്കുന്നു. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും പരിശോധന നടത്തി. കരിക്കോട്ടക്കരി സി ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമേർട്ടം റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് പറഞ്ഞു. പരേതനായ തോമസ് ആണ് മറിയക്കുട്ടി യുടെ ഭർത്താവ്. മക്കൾ: മാത്യു, മേരി, ടോമി, ബേബി, സലോമി, തങ്കച്ചൻ, സജി, പരേതയായ സാന്റി. മരുമക്കൾ : എൽസി, ബേബി, മേരി, ലില്ലി, ഡെന്നി , സാലി, താഹിറ, സിൽവി.