തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം. പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ വേണ്ടി വന്നാൽ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാമെന്ന് സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. ഇത്തരം കേന്ദ്രങ്ങളില്‍ കർശന നിയന്ത്രണങ്ങളാകാമെന്നും സർക്കാർ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ കളക്ടർമാരെ സഹായിക്കാന്‍ ഐ.എ.എസ് ഓഫിസർമാരെയും നിയമിച്ചിട്ടുണ്ട്.
ഇതിനിടെ ഗുണനിലവാര പ്രശ്നം ഉയർന്നതോടെ ആൽപൈൻ കമ്പനിയുടെ ആന്റിജൻ കിറ്റുകൾ ആരോഗ്യ വകുപ്പ് തിരികെ എടുത്തു. പി.സി.ആർ പരിശോധനകളുടെ എണ്ണം കൂട്ടാൻ ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ സെക്രട്ടറി നിർദേശം നൽകി . കോവിഡ് വ്യാപനം ഇനിയും കൂടുമെന്ന ആരോഗ്യ വകുപ്പ് മുന്നറിയിപ്പിനെ അടിസ്ഥാനത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രം ട്രസ്റ്റ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായിരിക്കും. ക്ഷേത്ര വളപ്പിൽ പോലും പൊങ്കാല ഇടാൻ ഭക്തർക്ക് അനുമതി ഉണ്ടാകില്ല. മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിന് അനുമതി നൽകാനും ക്ഷേത്രം ട്രസ്റ്റ് തീരുമാനിച്ചു.