കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ തീരുമാനമായില്ല; അഞ്ച് സീറ്റുകളിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടു

മാരത്തോൺ ചർച്ചകൾക്കൊടുവിലും കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇനിയും തീരുമാനമായില്ല. പെരുമ്പാവൂർ സീറ്റ് ഉൾപ്പെടെ അഞ്ച് സീറ്റുകളിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥിയാകും. പുലർച്ചെ 2.15 ഓടെ ആണ് ഡൽഹിയിലെ ചർച്ചകൾ പൂർത്തിയായത്. കോൺഗ്രസിൻ്റെ 40 സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കും.
അതേസമയം ചുരുങ്ങിയ സീറ്റുകൾ ഒഴിച്ച് ബാക്കിയെല്ലാ സീറ്റിലും തീരുമാനമെടുത്തെന്നും, എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. തീരുമാനമെടുക്കാൻ കോൺഗ്രസ്, എഐസിസിയെ ചുമതലപ്പെടുത്തിയെന്നും സണ്ണി ജോസഫ് ഡൽഹിയിൽ പറഞ്ഞു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നടന്ന സ്ഥാനാർഥി നിർണയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. എന്നാൽ സ്ക്രീനിംഗ് കമ്മിറ്റി ചെയർമാന് ആരോഗ്യ പ്രശ്നങ്ങളെ ഉണ്ടായതിനെ തുടർന്നാണ് പട്ടിക പ്രഖ്യാപിക്കാൻ വൈകിയതെന്നും, കെ സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ എം പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഉപേക്ഷിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ഖർഗെ രംഗത്തെത്തിയിരുന്നു. ഇതാണ് നേതൃത്വത്തെ യഥാർത്ഥത്തിൽ ആശയകുഴപ്പത്തിലാക്കിയത്. ഈ സങ്കീർണ സാഹചര്യം പരിഹരിക്കുന്നതിനുള്ള യോഗമാണ് ഇപ്പോഴും ഡൽഹിയിൽ തുടരുന്നത്.




