ഏലൂർ ഫാക്ട് അമോണിയം പ്ലാന്റിൽ തിങ്കൾ രാവിലെ ഒമ്പതോടെ ഹൈഡ്രജൻ പൈപ്പിൽ പൊട്ടിത്തെറിയുണ്ടായി. 10 ഇഞ്ച് വലുപ്പുള്ള ലോഹ പൈപ്പ് വീർത്തുവന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. എട്ട് ഇഞ്ച് വ്യാസമുള്ള ദ്വാരത്തിലൂടെ വാതകം പുറത്തേക്ക് ചീറ്റി. ജീവനക്കാർ പ്ലാന്റിലെ പ്രവർത്തനം നിർത്തിയാണ് വലിയതോതിൽ ഹൈഡ്രജൻ ചോരുന്നത് ഒഴിവാക്കിയത്. ഉടൻതന്നെ ഫാക്ടിലെ അഗ്നി രക്ഷാസേന എത്തി സുരക്ഷാനടപടികൾ സ്വീകരിച്ചു. പ്ലാന്റ് താൽക്കാലികമായി അടച്ചു.
മൂന്ന് ജീവനക്കാർ റീഡിങ് രേഖപ്പെടുത്തി പ്ലാന്റിൽനിന്ന് മടങ്ങിയതിനുപിന്നാലെയായിരുന്നു പൊട്ടിത്തെറി. പ്ലാന്റിൽ ഈ സമയം തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഒരാഴ്ചമുമ്പ് വാതകച്ചോർച്ച ഉണ്ടായതായി പ്ലാന്റ് മാനേജർ റിപ്പോർട്ട് ചെയ്തിരുന്നു. വിവരം സിഎംഡിവരെ അറിഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നതിലെ ഉദാസീനതയാണ് അപകടത്തിന് കാരണമായതെന്ന് തൊഴിലാളികൾ പറഞ്ഞു.
പ്ലാന്റ് പ്രവർത്തനം നിന്നത് കാപ്രോലാക്ടം, രാസവളം പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കും. ആഗസ്തിൽ അറ്റകുറ്റപ്പണിക്കായി പ്ലാന്റ് അടയ്ക്കാനിരുന്നതാണ്. ഇനി അറ്റകുറ്റപ്പണികൾ നടത്തി ഒരാഴ്ചയ്ക്കുശേഷമേ തുറക്കൂ എന്ന് മാനേജ്മെന്റ് അറിയിച്ചു.