ആക്രമണം കടുപ്പിച്ച് ഇറാൻ; മനാമയിൽ ഒരാൾ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരുക്ക്

ബഹ്റൈനിലെ മനാമയിൽ പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരുക്കേറ്റു. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിലാണ് മരണമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതായി ബഹ്റൈൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ ജനറൽ കമാൻഡ് അറിയിച്ചിരുന്നു. യുദ്ധം ആരംഭിച്ചിട്ട് ഇതുവരെ ഇറാൻ്റെ 164 ഡ്രോണുകളും 95 മിസൈലുകളും തകർത്തുവെന്നും മന്ത്രാലയം അറിയിച്ചു.
സാധാരണ ജനങ്ങളെയും സ്വകാര്യ വസ്തുക്കളെയും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുന്നത് രാജ്യാന്തര നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നും പ്രദേശത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത് ഭീഷണിയാകുമെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ബഹ്റൈനിലെ പെട്രോളിയം കോംപ്ലക്സും ഇറാൻ ആക്രമിച്ചിട്ടുണ്ട്. ബഹ്റൈനിലെ അൽ മാമീർ ഇന്ധന കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ അഗ്നിബാധയും സാരമായ നാശനഷ്ടവും ഉണ്ടായിരുന്നു. യുദ്ധം തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ധനവില വീണ്ടും ഉയർന്നു.
ഇറാഖിലെ കുർദിഷിസ്‌ഥാൻ പ്രവിശ്യയിലെ യുഎഇ കോൺസുലേറ്റും ഇറാൻ ആക്രമിച്ചു. ഈ ആക്രമണം നീതികരിക്കാൻ കഴിയുന്നതല്ലെന്നും പ്രകോപനങ്ങളില്ലാതെ നടത്തിയ ഡ്രോൺ ആക്രമണത്തെ അപലപിക്കുന്നതായും യുഎഇ വ്യക്തമാക്കി. ഇറാന്റെ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും യുഎഇ അറിയിച്ചു. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ യുഎഇ ആഗ്രഹിക്കുന്നില്ലെന്നും ഇറാനെതിരെ ഇതുവരെ ഒരു തരത്തിലെ ആക്രമണങ്ങളും നടത്തിയിട്ടില്ലെന്നും യുഎന്നിലെ യുഎഇ അംബാസിഡർ ജമാൽ അൽ മുഷാറക് പറഞ്ഞു.




