Uncategorized

ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം; രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ യുവതി ഒളിച്ചിരുന്നത് കൊടുംകാട്ടിൽ

ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിൽ യുവതിക്ക് നേരെ ടാക്‌സി ഡ്രൈവറുടെ പീഡനശ്രമം. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഡൽഹി സ്വദേശിനിയായ 31-കാരി, ജീവൻ നിലനിർത്താൻ കൊടുംകാട്ടിൽ ഒളിച്ചിരുന്നത് ഒരു രാത്രി മുഴുവൻ. സംഭവത്തിൽ പൈൻസ് ഭാവലി റോഡ് സ്വദേശിയായ ടാക്‌സി ഡ്രൈവർ ദീപക് സിങ് ബോറയെപോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഡൽഹിയിൽ നിന്നെത്തിയ യുവതി കഥ്‌ഘോഡാമിൽ നിന്ന് നൈനിറ്റാളിലേക്ക് ദീപക് സിംഗിന്റെ ടാക്‌സിയിൽ യാത്ര തിരിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ പത്‌വദാംഗർ മേഖലയിലെ വിജനമായ വനംവകുപ്പ് റോഡിലൂടെ ഡ്രൈവർ വാഹനം വഴിതിരിച്ചുവിട്ടു. വഴി മാറിയത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.
യുവതിയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ബലമായി തട്ടിപ്പറിച്ച് പുറത്തെറിഞ്ഞ ശേഷം പ്രതി അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അക്രമിയിൽ നിന്ന് കുതറിമാറിയ യുവതി ജീവൻ രക്ഷിക്കാനായി അടുത്തുള്ള വനത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ നിലയിലും, പ്രതി പിന്തുടരുമെന്ന ഭയത്താൽ ആ രാത്രി മുഴുവൻ വനത്തിനുള്ളിലെ ഇരുട്ടിൽ അവർ ഒളിച്ചിരുന്നു.

നേരം വെളുത്തതോടെ കാടിന് പുറത്തെത്തിയ യുവതി സമീപത്തെ ഗ്രാമവാസികളോട് വിവരം പറയുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ ശാസ്ത്രീയ അന്വേഷണം ആരംഭിച്ച പോലീസ് സംഘം, ജിപിഎസ് (GPS) സഹായത്തോടെ പ്രതിയുടെ വാഹനം കണ്ടെത്തുകയും ദീപക് സിംഗിനെ പിടികൂടുകയുമായിരുന്നു. ഇയാളിൽ നിന്ന് യുവതിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ ബലാത്സംഗശ്രമം, മർദനം, കൊള്ളയടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ടാക്‌സി കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button