ഇരിട്ടി: മലയോരത്ത് ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം സംഭവിച്ചസ്ഥലങ്ങൾ കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. റബർ, തെങ്ങ്, കവുങ്ങ്, കശുമാവ്, വാഴ തുടങ്ങി ഒരു പുരയിടത്തിൽ എന്തൊക്കെയുണ്ടോ അതെല്ലാം ചുഴലിക്കാറ്റിൽ നശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. കൃഷിനാശം സംഭവിച്ച കർഷകർക്ക് സർക്കാരിന്റെ ഇന്നത്തെ നിയമ വ്യവസ്ഥയനുസരിച്ച് വളരെ തുച്ഛമായ തുക മാത്രമേ കിട്ടിയുള്ളൂ. നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും കർഷകരുടെ കൃഷികൾ സർക്കാർ ചെലവിൽ പൂർണമായും ഇൻഷ്വർ ചെയ്യുവാനും തയാറാകണമെന്ന് കർഷക കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രകൃതിക്ഷോഭത്താൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് യഥാർഥത്തിൽ ഉണ്ടായ നഷ്ടം കണക്കാക്കി പ്രത്യേക പാക്കേജ് ഉണ്ടാക്കി കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ജോസ് പൂമലയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ തുണ്ടത്തിൽ, സോമൻ കീഴ്പള്ളി, ജെയിംസ് പുളിയാനിത്തോട്ടം എന്നിവരാണ് സന്ദർശിച്ചത്.