Uncategorized

കര്‍ഷക കുടുംബത്തില്‍ നിന്ന് പരമോന്നത കോടതിയുടെ തലപ്പത്തേക്ക്; സുപ്രധാന വിധികളുടെ ഭാഗം; ആരാണ് ജസ്റ്റിസ് സൂര്യകാന്ത്?

സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലേയറ്റിരിക്കുകയാണ്. ഹരിയാനയിലെ ഒരു മധ്യവര്‍ഗ കര്‍ഷക കുടുംബത്തില്‍ ജനിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 2019 മുതലാണ് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്നത്.

ഹരിയാനയില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് സൂര്യകാന്ത് എന്ന് പ്രത്യേകതയുമുണ്ട്. 38-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ് അഡ്വക്കറ്റ് ജനറലായി.

1984ല്‍ ഹിസാറിലെ ജില്ലാ കോടതിയിലാണ് അഭിഭാഷക ജോലി ആരംഭിക്കുന്നത്. 1985ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡീഗഡിലേക്ക് മാറി. തുടര്‍ന്ന് 2000ത്തിലാണ് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായത്.

2018ല്‍ അദ്ദേഹം ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019ല്‍ സുപ്രീം കോടതി ജഡ്ജിയായും നിയമിതനായി.

സുപ്രധാന വിധികള്‍

ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതുള്‍പ്പെടെ നിരവധി സുപ്രധാന വിധികളുടെ ഭാഗമായിട്ടുണ്ട് ജസ്റ്റിസ് സൂര്യകാന്ത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 എടുത്തു മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തന്നെ നടന്നിരുന്നു. എന്നാല്‍ ഈ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കിഷന്‍ കൗള്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബിആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച് ഉത്തരവിറക്കിയത്.

സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട സമീപകാലങ്ങളിലെ വിധിന്യായങ്ങളിലും ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ടിരുന്നു. സംസ്ഥാനം പാസാക്കുന്ന ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗവര്‍ണര്‍ക്ക് അധികാര പരിധി നിശ്ചിയിക്കുന്ന, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായിരുന്ന അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് സൂര്യകാന്തും ഉള്‍പ്പെട്ടിരുന്നു.

ബിഹാറില്‍ എസ്‌ഐആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ട 65 ലക്ഷം വരുന്ന വോട്ടര്‍മാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്നും സൂര്യകാന്ത് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധമായി പുറത്താക്കിയ വനിതാ സര്‍പഞ്ചി (ഗ്രാമത്തലവന്‍) നെ വീണ്ടും നിയമിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചു.

സുപ്രീം കോടതി ബാര്‍ അസോസിയേഷനിലടക്കം മൂന്നില്‍ ഒരു സീറ്റ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നും സൂര്യകാന്ത് വിധിച്ചു. 2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ സന്ദര്‍ശനം നടത്തവെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ നിയമിച്ച ബെഞ്ചില്‍ സൂര്യകാന്തും ഉള്‍പ്പെട്ടിരുന്നു.

കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച ചരിത്രപരമായ ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ടിരുന്നു. സര്‍ക്കാര്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ഈ നിയമപ്രകാരം പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പെഗാസസ് സ്‌പൈവെയര്‍ കേസിലെ വാദം കേട്ട ബെഞ്ചിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button