ഒക്ടോബർ ഒന്നുമുതൽ നവംബർ മൂന്നുവരെ സംസ്ഥാനത്ത് ലഭിച്ചത് ഇരട്ടിയിലേറെ മഴ. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇക്കാലയളവിനുള്ളിൽ 329.05 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 659.06 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്.100 ശതമാനം അധികമഴയാണിത്.
പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇവിടെ 386 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1047.08 മില്ലിമീറ്റർ മഴ പെയ്തു. ഇതു 171 ശതമാനം അധികമാണ്. കോഴിക്കോട് -135 കണ്ണൂർ -132, കാസർഗോഡ് -102, പാലക്കാട് -123 ശതമാനം മഴയും ലഭിച്ചു. ആലപ്പുഴ ജില്ലയിൽ മാത്രമാണ് അൽപം കുറവുണ്ടായത്. 29 ശതമാനം അധികമഴമാത്രമാണ് ഇവിടെ ലഭിച്ചത്.
സംസ്ഥാനത്ത് കാലവർഷം നീണ്ടുനിന്നതും തുലാമഴ ശക്തമായതും മൂലം അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്.വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 92 ശതമാനം വെള്ളമാണുള്ളത്.ഇതിൽ ഗ്രൂപ്പ് ഒന്നിൽ ഉൾപ്പെടുന്ന വലിയ അണക്കെട്ടുകളിൽ മാത്രം 93 ശതമാനം വെള്ളമുണ്ട്.