കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയും, സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതിയുമായ ബാരാപോൾ ജലവൈദ്യുത പദ്ധതി ചരിത്രനേട്ടത്തിൽ. വാർഷിക ഉത്പാദനമായ 36 ദശലക്ഷം യൂണിറ്റും പിന്നിട്ട് ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉത്പാദനമായ 40.52 ദശലക്ഷം യൂണിറ്റും പിന്നിട്ടാണ് ഈ ചരിത്ര നേട്ടം.
വാർഷിക ഉത്പാദനമായ 36എംയു ഒക്ടോബർ 13 നാണ് പിന്നിട്ടത്. 2017-18 വർഷത്തിൽ കൈവരിച്ച 40.51 ദശലക്ഷം യൂണിറ്റ് ഉത്പാദനം മറികടന്നാണ് പുതിയ നേട്ടം. ജലം ലഭ്യമായതിനാൽ ഇപ്പോഴും എല്ലാ ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിച്ചു വരികയാണെന്ന് അസിസ്റ്റന്റ് എൻജിനിയർ അനീഷ് അരവിന്ദ് പറഞ്ഞു.
ജനുവരി വരെ ഉത്പാദനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളുള്ള ബാരാപോളിന്റെ സ്ഥാപിതശേഷി 15 മെഗാവാട്ടാണ്. 2016 ഫെബ്രുവരി 29ന് രാജ്യത്തിന് സമർപ്പിച്ച പദ്ധതിയിൽ നിന്നും ഇതുവരെ ആകെ 150 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു കഴിഞ്ഞു.
കർണാടകയിലെ കുടകിൽ നിന്നും ഒഴുകിവരുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ജനുവരിയാകുമ്പോൾ പുഴയിൽ ജലം പൂർണമായും കുറയും, എങ്കിലും ഇനിയുള്ള മൂന്ന് മാസം കൂടുതൽ ഉത്പാദനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
കൽക്കരി ക്ഷാമം മൂലം വൈദ്യുതി മേഖല പ്രതിസന്ധി നേരിട്ട കാലത്ത് മൂന്നു ജനറേറ്ററുകളും ഫുൾ ലോഡിൽ മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അനീഷ് അരവിന്ദ് പറഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേനൽക്കാല അറ്റകുറ്റപ്പണികൾക്ക് ശേഷം മേയ് 28നാണ് ഉത്പാദനം ആരംഭിച്ചത്. ജൂൺ മാസം മുതൽ പെയ്ത എല്ലാ മഴയും ഉപയോഗപ്പെടുത്താൻ കഴിഞ്ഞതാണ് ഈ ചരിത്രനേട്ടത്തിലേക്ക് പദ്ധതിയെ എത്തിച്ചത്.
2017ൽ മികച്ച ഉത്പാദനം നടന്നിരുന്നെങ്കിലും 2018ലെയും 2019ലെയും പ്രളയങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു. 2018ലെ പ്രളയത്തിന് ശേഷം ജനറേറ്ററുകളുടെ റണ്ണർ ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഉത്പാനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് 2019ൽ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.
ബാരാപോളിലെ ജീവനക്കാരിൽ അസിസ്റ്റന്റ് എൻജിനിയർ മാത്രമാണ് സ്ഥിരം ജീവനക്കാരൻ. കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശി സാഗറിന്റെ ഇലക്ട്രിക്കൽ വിഭാഗം നിർമാണ ചുമതലയും ബാരാപോളിലെ എഇയായ അനീഷ് അരവിന്ദിനാണ്.