അടൂരിലെ സ്വകാര്യ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയയായ വില്ലേജ് ഓഫിസർ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസി. പ്രഫസർ ഡോ. ജയൻ സ്റ്റീഫനെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജ് ഡോക്ടർമാർക്കു സ്വകാര്യ പ്രാക്ടീസിന് അനുവാദമില്ലാതിരിക്കെ ഡോ. ജയൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് സസ്പെൻഡ് ചെയ്തത്.
കൊല്ലം കലയപുരം പൂവറ്റൂർ കിഴക്കു വാഴോട്ടു വീട്ടിൽ ജയകുമാറിന്റെ ഭാര്യയും അടൂർ വില്ലേജ് ഓഫിസറുമായ എസ്.കല (49) ആണു മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടായി. സ്ഥിതി ഗുരുതരമായതിനെത്തുടർന്നു ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരെയും നഴ്സുമാരെയും കൂട്ടി ആംബുലൻസിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ 10ന് മരിച്ചു.
ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ മന്ത്രി വീണാ ജോർജിനു പരാതി നൽകി. ഡോ. ജയന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. ഡോ. ജയന്റെ പേരു രേഖകളിൽ ഉൾപ്പെടുത്താത്ത ആശുപത്രി അധികൃതർ മറ്റു 2 ഡോക്ടർമാരാണു ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതെന്നാണു വിശദീകരിച്ചത്. എന്നാൽ താൻ ശസ്ത്രക്രിയ നടത്തിയതായി ഡോ. ജയൻ അന്വേഷണ സമിതിയോടു സമ്മതിച്ചു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് ആശുപത്രിയുടെ വിശദീകരണം. സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു