Uncategorized

“സർക്കാരിനും മുകളിലാണ് മാനേ‍ജ്മെൻ്റ് എന്ന ഭാവം അം​ഗീകരിക്കില്ല, വെല്ലുവിളി ഒന്നും ഇങ്ങോട്ട് വേണ്ട”; ശിരോവസ്ത്ര വിവാദം ഇവിടെ അവസാനിച്ചുവെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: ശിരോവസ്ത്ര വിവാദത്തിൽ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ മനേജ്മെൻ്റിനെതിരെ അതിരൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് സ്കൂൾ മാനേജ്മെൻ്റ് ശ്രമിക്കുന്നത്. നിലപാട് വ്യക്തമാക്കിയപ്പോൾ കൂടി സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായി. വിഷയത്തിൽ സർക്കാരിനെ വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു.

“വിദ്യാലയങ്ങൾ വിഞ്ജാനത്തിൻ്റെയും സമാധാനത്തിൻ്റെയും ഭാ​ഗമാണ്. അതിനെ കക്ഷി രാഷ്ട്രീയ താത്പര്യത്തിൻ്റെ വേദിയായി മാറ്റാൻ ആരെയും അനുവദിക്കില്ല. അടിസ്ഥാന രഹിതമായ വിമർശമനമാണ് സർക്കാരിനെതിരെ മാനേജ്മെന്റ് ഉയർത്തിയത്. സർക്കാരിനെ വെല്ലുവിളിക്കാനാണ് ശ്രമമെങ്കിൽ അത് വേണ്ട. നിയമം നിയമത്തിൻ്റെ വഴിക്ക് പോകും. വിദ്യാലയങ്ങൾ പ്രവർത്തിക്കേണ്ടത് സർക്കാരിൻ്റെ നിയമങ്ങൾക്കനുസരിച്ചാണ്. കേരള വി‍ദ്യാഭ്യാസം നിയമം പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ അതിൽ ഇടപെടാനുള്ള അധികാരം പൊതു വിദ്യാഭ്യാസ വകുപ്പിനുണ്ട്. ആ അധികാരം ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന ഉപയോ​ഗിക്കുക തന്നെ ചെയ്യും”, വി. ശിവൻകുട്ടി.

സ്കൂൾ മാനേജ്മെൻ്റിൻ്റെയും അവരുടെ അഭിഭാഷകയുടേയും അപക്വമായ പരാമർശങ്ങൾ പ്രശ്നത്തെ കൂടുതൽ വഷളാക്കിയെന്നും അതൊരും വിദ്യാഭ്യാസ സ്ഥാപനത്തിന് ചേർന്ന നടപടി അല്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. വിശദീകരണം ചോദിച്ചാൽ മറുപടി പറയേണ്ടത് സ്കൂളിൻ്റെ അഭിഭാഷകയോ പിടിഎ പ്രസിഡന്റും അല്ല. നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. വിദ്യാർഥികളുടെ നല്ല ഭാവിയാണ് ലക്ഷ്യം. പരാതി ലഭിച്ചപ്പോൾ സ്വാഭാവികമായ അന്വേഷണം നടത്തി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നത് സാധാരണ നടപടിക്രമമാണ്. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഉള്ള ബോധപൂർവമായ ശ്രമമാണ് പിന്നീട് കണ്ടത്. പ്രശ്നത്തിന് പരിഹാരമല്ല സർക്കാരിനെ വിമർശിക്കുകയാണ് ലക്ഷ്യം. ആർക്കുവേണ്ടി വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിച്ചാലും സർക്കാർ അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പരിഹാരം ഉണ്ടായിട്ടും പ്രകോപനം ഉണ്ടാക്കാൻ വാർത്താസമ്മേളനം നടത്തുന്നത് നല്ലതല്ല. ഏതെങ്കിലും പ്രത്യേക സമൂഹത്തിന് നിയമങ്ങൾ ബാധകമല്ല എന്ന് പറയുന്നത് അംഗീകരിക്കാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന് എന്ത് അധികാരം എന്ന് മറ്റ് മാനേജ്മെന്റുകൾ ഒന്നും ചോദിക്കാത്ത ചോദ്യമാണ് സെൻ്റ് റീത്താസ് മാനേജ്മെൻറ് ഉന്നയിച്ചത്. സർക്കാരിനും മുകളിലാണെന്നുള്ള തോന്നൽ ഉണ്ടെങ്കിൽ അത് അംഗീകരിക്കില്ല. മാനേജ്മെൻ്റ് ജനാധിപത്യവിരുദ്ധമായും അഹങ്കാരത്തോടെയും ആണ് പെരുമാറിയത്. മാനേജ്മെൻ്റിൻ്റെ ഭാ​ഗത്തുനിന്ന് വെല്ലുവിളി ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിഷയത്തിൽ സർക്കാർ വിശദീകരണം നൽകിയത്. നിലവിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഈ വിവാദം ഇവിടെ അവസാനിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button