ഇരിട്ടി: അവിഭക്ത ആറളം-അയ്യന്‍കുന്ന് പഞ്ചായത്തുകളില്‍ രണ്ടു പതിറ്റാണ്ടോളം നേതൃരംഗത്തും ഭരണരംഗത്തും തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു ഒഎം എന്ന ഒ.എം.തോമസ് നിധിയിരിക്കല്‍. ആറളം പഞ്ചായത്തിന്റെ എല്ലാവിധത്തിലുള്ള വികസനത്തിനും അടിത്തറ പാകിയതില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. മൂന്നുഭാഗവും പുഴകളാല്‍ ചുറ്റപ്പെട്ട് ഒരുവശം പശ്ചിമഘട്ട മലനിരകളുമായി ദ്വീപുസമാനം ഒറ്റപ്പെട്ടു കിടന്ന മലയോരത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നൽകി.
മലബാര്‍ കുടിയേറ്റത്തിന്റെ ശില്പിയും തലശേരി രൂപതയുടെ പ്രഥമ മെത്രാനുമായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, മലയോരത്തിന്റെ പ്രഥമ എംഎല്‍എയായ പരേതനായ കെ.പി. നൂറുദ്ദീന്‍, മലയോര വികസനസമിതി ചെയര്‍മാനായിരുന്ന ആലക്കോട് പി.ആര്.രാമവര്‍മരാജ, കെ.വി. വര്‍ഗീസ് റൈട്ടര്‍, ബാലക്കണ്ടി രാമുണ്ണി തുടങ്ങിയ സമുന്നതനേതാക്കളോടൊപ്പം ചേര്‍ന്ന് പ്രസിദ്ധമായ ആറളം ഫാം, കോളിക്കടവ്, വള്ളിത്തോട്, കച്ചേരിക്കടവ് പാലങ്ങള്‍, അയ്യൻകുന്ന് പഞ്ചായത്ത് രൂപീകരണം, വെളിച്ച വിപ്ലവം, ഗതാഗതവികസനം, വിദ്യാലയ സ്ഥാപനം , കൊട്ടുകപ്പാറ ലക്ഷം വീട് കോളനി നിര്‍മാണം തുടങ്ങിയ വികസന പദ്ധതികൾക്ക് നേതൃത്വം നൽകി.
കോണ്‍ഗ്രസിന്റെ സമുന്നത നേതാവുകൂടിയായിരുന്ന ഒ.എം. തോമസ് കുടിയേറ്റക്കാരിലെ ആദ്യ ഉന്നത ബിരുദധാരികളില്‍ ഒരാളുകൂടിയാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ആനപ്പന്തി ബാങ്ക് ഡയറക്ടര്‍, ഡിസിസി നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും ഒ.എം. ഖ്യാതി നേടി.
അതുപോലെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആവിഷ്കരിച്ച സെന്‍ട്രല്‍ ഫാം നിലമ്പൂരിലേക്ക് മാറ്റുമെന്ന് മനസിലാക്കിയപ്പോള്‍ പല രാത്രികള്‍ ഉറക്കമൊഴിഞ്ഞ് പ്രോജക്ട്, സ്കെച്ച് എന്നിവ തയാറാക്കി ഫാം ആറളത്തേക്ക് കൊണ്ടുവരാൻ തോമസ് മുന്നിൽ നിന്നു.
മൂന്നു വശങ്ങളാലും പുഴകളാല്‍ ചുറ്റപ്പെട്ട ആറളം എന്ന സ്ഥലം ഫാമിന് യോജിച്ച സ്ഥലമാണെന്ന് അധികാരികളെ ധരിപ്പിക്കാൻ അദ്ദേഹത്തിനായി. പഞ്ചായത്ത് ആസ്ഥാനമായ എടൂരില്നിന്ന് 22 കിലോമീറ്റര്‍ അകലെ വാണിയപ്പാറയിലുള്ള വീട്ടിലേക്ക് കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി വകവയ്ക്കാതെ അര്‍ധരാത്രിയിലും പുലര്‍ച്ചെയുമായി സധൈര്യം ചൂട്ടും കത്തിച്ച് നടന്നതിന്റെ ഓർമകൾ ഇപ്പോഴും തോമസിനെ അടുത്തറിയുന്നവർ അയവിറക്കാറുണ്ട്.
ജന്മിത്വത്തിനെതിരേയുള്ള പോരാട്ടത്തില്‍ പരിക്കേറ്റ് ഇദ്ദേഹം ഒന്നരമാസത്തോളും ആശുപത്രിയില്‍ കഴിയുകയും ചെയ്തിരുന്നു.