രണ്ടു വർഷം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് നാലു ലക്ഷം ട്രിപ്പുകൾ. സേവനപാതയിൽ 316 ആംബുലൻസുകളും 1500 ജീവനക്കാരും എപ്പോഴും സജ്ജം.
സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25നാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായിത്തുടങ്ങിയത്. രണ്ടു വർഷം പിന്നിടുമ്പോൾ 4,23,790 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഇതുവരെ ഓടിയത്.
കോവിഡ് കഴിഞ്ഞാൽ ഹൃദ് രോഗ സംബന്ധമായ അത്യാഹിതങ്ങളിൽപ്പെട്ടവർക്ക് വൈദ്യ സഹായം എത്തിക്കാൻ ഓടിയ ട്രിപ്പുകൾ ആണ് അധികം. 18,837 ട്രിപ്പുകളാണ് ഈ ഇനത്തിൽ ഓടിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ കനിവ് 108കൾ ഓടിയത്. രണ്ട് വർഷത്തിനിടയിൽ 56,115 ട്രിപ്പുകൾ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്.
കൊല്ലം 30,554, പത്തനംതിട്ട 19,933, ആലപ്പുഴ 32,058, കോട്ടയം 27,933, ഇടുക്കി 12,426, എറണാകുളം 29,123, തൃശ്ശൂർ 33,118, പാലക്കാട് 46,837, മലപ്പുറം 40,230, കോഴിക്കോട് 31,685, വയനാട് 15,438, കണ്ണൂർ 29,047, കാസർഗോട് 19,293 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ കനിവ് 108 ആംബുലൻസുകൾ ഓടിയ ട്രിപ്പുകളുടെ എണ്ണം.
ഇതുവരെ കോവിഡ് രോഗബാധിതരായ മൂന്നു പേരുടെ ഉൾപ്പെടെ 36 പേരുടെ പ്രസവനങ്ങൾ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽതന്നെ സംസ്ഥാനത്ത് കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് കനിവ് 108 ആംബുലൻസുകളുടെ സേവനം സജ്ജമാക്കിയിരുന്നു. ഇതുവരെ 3,17,780 കോവിഡ് അനുബന്ധ ട്രിപ്പുകളാണ് കനിവ് 108 ആംബുലൻസുകൾ സംസ്ഥാനത്ത് ഓടിയത്.