കണ്ണൂർ: മയക്കുമരുന്ന് കേസുകൾ പിടികൂടാൻ രൂപീകരിച്ച പ്രത്യേക പോലീസ് സേനാവിഭാഗമായ ‘ഡാൻസാഫി’നെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്.
തിരുവനന്തപുരത്തെ പോലീസ് സേനയ്ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫിനെ പിരിച്ചുവിട്ടെന്ന ആരോപണം ശരിയല്ലെന്നും ഇത്തരത്തിലൊരു ഇന്റലിജൻസ് റിപ്പോർട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ അദാലത്തിനെത്തിയ ഡിജിപി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് അർധരാത്രിയിൽ സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്നും ഇതുസംബന്ധിച്ച അന്വേഷണം ഊർജിതമാണെന്നും പോലീസ് മേധാവി പറഞ്ഞു.
പോലീസ് സംഘടിപ്പിക്കുന്ന പരാതി അദാലത്തിൽ പങ്കെടുക്കാനാണ് ഡിജിപി കണ്ണൂരിലെത്തിയത്.
കണ്ണൂർ സിറ്റി പോലീസ് സഭാ ഹാളിൽ നടന്ന അദാലത്തിൽ കണ്ണൂർ, സിറ്റി, റൂറൽ ഡിവിഷനുകളിലായി 56 പരാതികളാണ് ഡിജിപിക്ക് മുന്നിലെത്തിയത്.
ഐജി ജിനേന്ദ്ര കശ്യപ്, ഡിഐജി സേതുരാമൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, റൂറൽ എസ്പി നവനീത് ശർമ, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരും അദാലത്തിൽ പങ്കെടുത്തു.