Uncategorized

കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം: പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാറശാല എസ്എച്ച്ഒയ്ക്കെതിരെ നടപടിക്ക് ശുപാർശ. പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാണ് റൂറൽ എസ്പി ശുപാർശ. ഇത് സംബന്ധിച്ച റിപ്പോർട്ട് ദക്ഷിണമേഖല ഐജിക്ക് കൈമാറി. കാർ ഇടിച്ചിട്ട് നിർത്താതെ പോയതിനോടൊപ്പം തെളിവ് നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. മണിക്കൂറുകളോളം റോഡിൽ ചോര വാർന്ന് കിടന്നതിന് ശേഷമായിരുന്നു കിളിമാനൂർ സ്വദേശി രാജൻ മരിച്ചത്. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനം എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇടിച്ച വാഹനം തിരുവല്ലം ടോൾ പ്ലാസ കടന്നു പോകുന്ന ദൃശ്യങ്ങൾ ആണ് പൊലീസിന് ലഭിച്ചത്. അപകടത്തിന് ശേഷം തെളിവ് നശിപ്പിച്ചതിന് ശേഷമാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അപകടത്തിന് ശേഷം വർക്‌ഷോപ്പിൽ കയറ്റി പെയിൻ്റ് അടിച്ചു. മിറർ മാറ്റിയതിന് ശേഷമാണ് എസ്ച്ച്ഒ വാഹനം സ്റ്റേഷനിൽ എത്തിച്ചത്.

കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് അപകടത്തിൽ മരിച്ച രാജന്റെ കുടുംബം പറയുന്നത്. ഒന്നര മണിക്കൂറോളമാണ് രാജൻ ചോരയൊലിച്ച് കിടന്നത്. അപകടത്തിന് പിന്നാലെ രാജൻ എഴുന്നേറ്റ് നടന്നിരുന്നെന്നാണ് കേട്ടത്. എങ്കിൽ പൊലീസുകാരന് രാജനെ ആശുപത്രിയിൽ കൊണ്ടുപോകാമായിരുന്നല്ലോ. പൊലീസല്ല, ആരാണെങ്കിലും ഇടിച്ചിട്ട് ആശുപത്രിയിൽ പോലും കൊണ്ടുപോകാതെ പോകുന്നത് ശരിയാണോ എന്നാണ് കുടുംബത്തിൻ്റെ ചോദ്യം. പൊലീസുകാരനെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button