കോവിഡ് മൂന്നാം തരംഗം കൂടി മുന്നിൽ കണ്ടു സംസ്ഥാനത്തെ കോവിഡ് ചികിത്സയ്ക്കുള്ള പ്രോട്ടോക്കോൾ പുതുക്കി. പ്രോട്ടോക്കോളിന്റെ നാലാം പതിപ്പാണിതെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.
നേരിയത് (മൈൽഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയർ) എന്നിങ്ങനെ എ, ബി, സി വിഭാഗങ്ങളായി തരംതിരിച്ചാണു ചികിത്സ നൽകുന്നത്. നേരിയ രോഗ ലക്ഷണങ്ങളുള്ളവർക്കു നിരീക്ഷണം മാത്രം മതി. ആന്റിബയോട്ടിക്കുകളോ വൈറ്റമിൻ ഗുളികകളോ നൽകേണ്ടതില്ല. കൃത്യമായ നിരീക്ഷണവും ഐസലേഷനും ഉറപ്പു വരുത്തണം. അവർക്ക് അപായ സൂചനകളുണ്ടെങ്കിൽ (റെഡ് ഫ്ലാഗ്) നേരത്തേ തന്നെ കണ്ടുപിടിക്കാനുള്ള മാർഗനിർദേശം പുറത്തിറക്കിയിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം.
രോഗലക്ഷണം ഇല്ലാത്തവർക്കു ഹോം കെയർ ഐസലേഷൻ മാത്രം മതി. വീട്ടിൽ ഐസലേഷൻ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയർ സെന്ററുകളിലാണു പാർപ്പിക്കേണ്ടത്. കാറ്റഗറി എയിലെ രോഗികളെ സിഎഫ്എൽടിസികളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സിഎസ്ടിഎൽസികളിലേക്കും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.
ഗർഭിണികളെ ഗുരുതരാവസ്ഥയിൽ നിന്നു സംരക്ഷിക്കാൻ പ്രത്യേക ക്രിട്ടിക്കൽ കെയർ മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ക്രിട്ടിക്കൽ കെയർ, ഇൻഫെക്‌ഷൻ മാനേജ്‌മെന്റ്, പ്രായപൂർത്തിയായവരുടെ ക്രിട്ടിക്കൽ കെയർ, ശ്വാസതടസ്സമുള്ള രോഗികൾക്കുള്ള വിദഗ്ധ ചികിത്സ, ആസ്പർഗില്ലോസിസ്, മ്യൂകോർമൈക്കോസിസ് ചികിത്സ എന്നിവയും പുതിയ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.