Uncategorized

‘നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണം’; പൊലീസില്‍ പരാതിയുമായി സിപിഎം അനുഭാവിയുമായ അഭിഭാഷകൻ

കൊച്ചി: എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലിൽ നിന്ന് ഉണ്ടായെന്നാണ് പരാതിയിലെ ആക്ഷേപം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു. രാഹുലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡിവൈഎഫ്ഐയും എംഎൽഎ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലക്സിന് പ്രവർത്തകർ കരിയോയിൽ ഒഴിച്ചു. ഡിവൈഎഫ്ഐ വയനാട്ടിലും പ്രതിഷേധം നടത്തി. രാഹുലിന്റെ കോലം കത്തിച്ചു.

രാഹുൽ മാങ്കൂട്ടം ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേടെന്ന് കെ കെ ശൈലജ എംഎൽഎ പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്നത് ഗുരുതര ആരോപണമാണ്. കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല വിഷയമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലുണ്ടെന്നും ശൈലജ വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button