ജില്ലകളിൽനിന്നു റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ ഒഴിവാക്കിയ കോവിഡ് മരണങ്ങൾ മാത്രം ഉൾപ്പെടുത്തി പട്ടിക അന്തിമമാക്കാൻ സർക്കാർ ശ്രമം. നേരത്തേ നിശ്ചയിച്ച തെറ്റായ മാനദണ്ഡങ്ങൾപ്രകാരം ആശുപത്രികൾ കോവിഡ് പട്ടികയിൽ ചേർക്കാതിരുന്ന മരണങ്ങൾ പുനഃപരിശോധിക്കാൻ നടപടികളൊന്നുമില്ല.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ അർഹർക്കെല്ലാം ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെങ്കിൽ ഈ മരണങ്ങൾ കൂടി ഉൾപ്പെടുത്തണം.കോവിഡ് നെഗറ്റീവ് ആയ ശേഷമുള്ള മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദേശം. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവർ കോവിഡ് ബാധിച്ചു മരിച്ചാൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല. ഈ മാനദണ്ഡം മൂലം ആശുപത്രികൾ ഒട്ടേറെ കോവിഡ് മരണങ്ങൾ ജില്ലാ തലത്തിൽ പോലും റിപ്പോർട്ട് ചെയ്തില്ല. ജില്ലകളിൽനിന്നു റിപ്പോർട്ട് ചെയ്തതും പിന്നീട് സംസ്ഥാന തലത്തിൽ ഒഴിവാക്കപ്പെട്ടതുമായ മരണങ്ങളുടെ കണക്ക് ആരോഗ്യവകുപ്പിന്റെ കൈവശം തന്നെയുണ്ട്. എന്നിട്ടും ജില്ലാ മെഡിക്കൽ ഓഫിസർമാരോട് അതു വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത് എന്തിനെന്നു വ്യക്തമല്ല.
വിട്ടുപോയ മരണങ്ങൾ 3 ദിവസത്തിനകം ചേർക്കും: മന്ത്രി
വിട്ടുപോയ കോവിഡ് മരണങ്ങൾ 3 ദിവസത്തിനകം പട്ടികയിൽപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഒറ്റപ്പെട്ട മരണങ്ങൾ വിട്ടുപോയാലും പരാതി നൽകാം. ആശുപത്രികൾ പ്രസിദ്ധീകരിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ, ലാബ് ടെസ്റ്റ് റിപ്പോർട്ട് തുടങ്ങിയ രേഖകളാണു മരണകാരണം ഉറപ്പിക്കാൻ ആവശ്യം. ഇതിൽ ഏതെങ്കിലും ഇല്ലാത്തതിനാൽ മാറ്റിവച്ച കേസുകളാണെങ്കിൽ അവ കൂടി ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ വിശദവിവരം ജില്ലാ മെഡിക്കൽ ഓഫിസുകളിൽ ലഭ്യമാക്കും. ജില്ലാതലത്തിൽ തന്നെ പരാതികൾ പരിഹരിക്കും. മരണം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്നു നിർദേശം ഉയർന്നാൽ കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.