തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആയിരുന്നു ഞാൻ, വോട്ട് ക്രമക്കേട് നടന്നതായി തെളിയിക്കാൻ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി തെളിയിക്കാൻ വെല്ലുവിളിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആയിരുന്നു ഞാൻ. വോട്ടർ ലിസ്റ്റിൽ പേര് ചേർത്തത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തമായ മറുപടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്രയും നാൾ സിപിഐഎമും കോൺഗ്രസും എവിടെയായിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേട് എന്തുകൊണ്ട് കണ്ടുപിടിച്ചില്ല. ആറ് മാസം മണ്ഡലത്തിൽ സ്ഥിര താമസമാക്കിവർക്ക് വോട്ട് ചേർക്കാം. വോട്ട് ക്രമക്കേട് ഉണ്ടെങ്കിൽ തെളിയിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം വോട്ടർ പട്ടിക ആരോപണങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിലെത്തി. 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്.
വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോകുന്നത് ഇന്നലെ രാത്രി സിപിഐഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.




