ഇരിട്ടി: ഇരിട്ടിയുടെ മലയോര പഞ്ചായത്തുകളിൽ കോവിഡിന് പിന്നാലെ ഡെങ്കിയും ,എലിപ്പനിയും റിപ്പോർട്ട് ചെയ്തതോടെ മേഖലയിൽ ആശങ്ക കനത്തു. ആറളം , അയ്യൻകുന്ന് പഞ്ചായത്തുകളിൽ ഡെങ്കിപ്പനിയും പായം പഞ്ചായത്തിൽ എലിപ്പനിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തെത്തി.
പായം പഞ്ചായത്തിലെ കോണ്ടബ്ര കോളനിയിലെ 40 വയസുള്ള തൊഴാലാളിക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പനി വന്നതിനെത്തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിൽ ആദ്യം കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവായിരുന്നു. തുടർന്നും പനി വിട്ടുമാറാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഇരിട്ടിയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വള്ളിത്തോട് പി എച്ച് സിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് . ഹെൽത്ത് ഇൻസ്‌പെക്ടർ ചാർജ്ജുള്ള ഇ .കെ. സലിമിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘവും, ട്രൈബർ മൊബൈൽ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും കോളനിയിയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു. വാർഡ് അംഗം പി. പങ്കജാക്ഷി, ആശാവർക്കർ അനിത, സന്നദ്ധ പ്രവർത്തകൻ കെ. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്ക്കരണവും നടത്തി.
അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ മേഖലയിൽ കൊതുക് നിശീകരണത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കി. കിഴ്പ്പളളി, എടൂർ, കരിക്കോട്ടക്കരി, ആറളം ഫാം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. റബർ തോട്ടങ്ങളിൽ വെള്ളം കെട്ടി നല്ക്കുന്ന സാഹചര്യം ഒഴിവാക്കാൻ സ്ഥലം ഉടമകൾക്കും മറ്റും നിർദ്ദേശം നിൽകി. ഉറവിട നശികരണത്തിനും വെള്ളം കെട്ടിനില്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മഴക്കാല ജലജന്യ രോഗങ്ങളും എത്തിയതോടെ ഇവയെ പ്രതിരോധിക്കാനുള്ള നടപടികളും തുടരുകയാണ്.