കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ ഞായർ വരെയുള്ള ആറു ദിവസം ലോക്ക് ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങളേക്കാൾ ഒരു പടികൂടി കടുത്തതാകും നിയന്ത്രണങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അത്യാവശ്യ കാര്യങ്ങളുണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ. സംസ്ഥാനത്തു കനത്ത പോലീസ് നിരീക്ഷണം ഉണ്ടാകും. അടിയന്തര ആവശ്യങ്ങൾക്കു പുറത്തിറങ്ങുന്നവർ തിരിച്ചറിയൽ രേഖയോ സത്യവാങ്മൂലമോ കരുതണം.
* അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ. മെഡിക്കൽ സ്റ്റോറുകൾ, പലചരക്കു കടകൾ, പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, പാൽ, മത്സ്യം, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ, വർക്ക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ തുടങ്ങിയവയും തുറക്കാം.
* കടകൾ രാത്രി ഒന്പതിന് അടയ്ക്കണം. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ രാത്രി 7.30നു കടകൾ അടയ്ക്കണം. കടകളിലുള്ളവർ രണ്ടു ലെയർ മാസ്ക് ധരിക്കണം.
* ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാഴ്സൽ, ടേക്ക് എവേ കൗണ്ടറുകൾ മാത്രം.
* ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ.
* ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാന സർവീസ് അനുവദിക്കും. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ തുടങ്ങിയിടങ്ങളിലേക്കുള്ള പൊതുഗതാഗതം, ചരക്കുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ടാക്സികൾ എന്നിവയും അനുവദിക്കും.