Uncategorized
ബസിറങ്ങി വീട്ടിലേക്കു നടന്നുപോയ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചു, വള്ളക്കടവ് സ്വദേശിനിയെ നാട്ടുകാർ പിടികൂടി

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചുകൊണ്ട് ഓടാൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. വള്ളക്കടവ് സ്വദേശിനി ശാലിനി (45) യാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പിരപ്പൻകോട് കാവിയാട് സ്വദേശിയായ ഓമന ബസ് സ്റ്റോപ്പിൽ നിന്നും തന്‍റെ വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് സംഭവം.
സമീപത്ത് വീടുകളില്ലാത്ത ഇട റോഡിൽ വച്ച് തറയിൽ തള്ളിയിട്ട ശേഷം ശാലിനി ഓമനയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിക്കുകയായിരുന്നു. ഓമന ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ നാട്ടുകാർ ചേർന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ശാലിനിക്കെതിരെ സമാനമായ കേസുകളൊന്നുമില്ലെന്നാണ് വെഞ്ഞാറമ്മൂട് പൊലീസ് പറയുന്നത്.




