കണ്ണൂർ: മനസ്സ് ദുർബലമാകാതിരിക്കാൻ ജയിൽ അന്തേവാസികൾക്കായി മാനസികാരോഗ്യ പരിപാടി തുടങ്ങി.
കണ്ണൂർ ജില്ലാ ജയിലിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
കോഴിക്കോട്ടെ ട്രസ്റ്റ് സെന്റർ ഫോർ മൈന്റ്ഫുൾ ലിവിങ് എന്ന സംഘടനയുടെ സഹകരണത്തോടെ രണ്ടാഴ്ചയിലൊരിക്കൽ തടവുകാർക്ക് കൗൺസലിങ് കൂടി നൽകും. ജയിലുകളിൽ ആത്മഹത്യ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത് നടപ്പാക്കുന്നത്. 2020 ൽ സംസ്ഥാനത്ത് 12-ഓളം ആത്മഹത്യകളാണ് ജയിലുകളിൽ നടന്നത്. എല്ലാ മാസവും അന്തേവാസികൾക്കും ജയിൽ ജീവനക്കാർക്കും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സുകളും ഉണ്ട്.
പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലെ മെഡിക്കൽ ഓഫീസർ ഡോ. വിശാൽ രാജേന്ദ്രൻ നിർവഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.വിനോദൻ അധ്യക്ഷതവഹിച്ചു. ജയിൽ വെൽഫെയർ ഓഫീസർ ഡോ. മൻസി സി. പരീത്, അസിസ്റ്റന്റ് സൂപ്രണ്ട് പി.ടി.സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ലാ മാനസികാരോഗ്യപദ്ധതി നോഡൽ ഓഫീസർ ഡോ. വാനതി സുബ്രഹ്മണ്യം ബോധവത്ക്കരണ ക്ലാസ് എടുത്തു.