കണ്ണൂര്‍: പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവിലും പിന്‍വാതില്‍ നിയമനത്തിനെതിരേയും ശക്തമായ പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. അനിയന്ത്രിതമായി ദിവസേന പെട്രോളിയും ഉത്പന്നങ്ങളുടെയും പാചക വാതകത്തിന്റേയും വില കുത്തനെ വര്‍ധിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാർ ചെയ്യുന്നത്.
ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ടുന്ന സംസ്ഥാന സര്‍ക്കാർ നികുതി കുറക്കാത്ത നിലപാടിനെതിരേയും അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്ക് തൊഴില്‍ നിഷേധിച്ച് സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ക്കും ഇടത് സഹയാത്രികര്‍ക്കും തൊഴില്‍ നല്കി പിഎസ് സി റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നിഷേധിച്ച ഇടതു സര്‍ക്കാര്‍ വഞ്ചനക്കെതിരേയും യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 17ന് രാവിലെ 10 ന് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുവാനും 18 മുതൽ 24 വരെയുള്ള ഒരാഴ്ചക്കാലം മണ്ഡലം തലത്തില്‍ 100 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുവാനും തീരുമാനിച്ചു. കാര്‍ഷിക ലോണെടുത്ത കര്‍ഷകരെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിലപാടാണ് കേരളബാങ്കിനെന്നും യോഗം അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കിട്ടാതെ വലയുമ്പോൾ കേരള ബാങ്ക് അധികൃതര്‍ കര്‍ഷകരെ ജപ്തി നോട്ടീസ് ഉള്‍പ്പെടെ അയച്ച് ദ്രോഹിക്കുകയാണ്. ഈ നീക്കത്തില്‍ നിന്നും കേരള ബാങ്ക് അധികാരികള്‍ പിന്‍വാങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.