സിയാൽ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം നൽകി

കൊച്ചി: വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി. രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്.
കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെയുള്ള വിവിധ തട്ടുകളിലായാണ് പുനരധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നത്. എന്നാൽ തീരുമാനം നടപ്പാക്കിയപ്പോൾ നിരവധിപേർക്ക് കുറഞ്ഞവേതനമുള്ള കരാർ ജോലികളാണ് ലഭിച്ചതെന്ന് ആക്ഷേപമുയർന്നു. ഇവർക്കായി പാക്കേജിൽ മാറ്റം വരുത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ സിയാൽ പരിഗണിച്ചത്.




