എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം, 5 പേരെയും കൊന്നത് ചുറ്റിക കൊണ്ട് തലക്കടിച്ച്, മാനസിക നില പരിശോധിക്കും

തിരുവനന്തപുരം : തലസ്ഥാനത്തെ കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. 23 വയസുകാരൻ അഫാൻ ബന്ധുക്കളായ അഞ്ച് പേരെയാണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. 5 പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചാണെന്നാണ് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതമുണ്ട്. പ്രതി അഫാന്റെ മാനസിക നില പരിശോധിക്കും.
ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. അമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് പണയം വച്ച് പൈസ വാങ്ങിയെന്നാണ് പ്രതിയുടെ മൊഴി. വെഞ്ഞാറമൂടിലെ പണമിടപാട് സ്ഥാപനത്തിൽ അഫാൻ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകൾ കണ്ടെത്തിയെന്നും പോലീസ് പറയുന്നു.
അഫാൻ ആദ്യം നൽകിയ വിവരം മാത്രമേ പൊലീസിനുള്ളു. അതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വിശദമായ ചോദ്യം ചെയ്യും. അഫാൻ പറഞ്ഞത് മുഴുവൻ മുഖവിലക്ക് എടുക്കാനാകില്ലെന്നാണ് പൊലീസ് വാദം. റൂറൽ എസ് പിയുടെ നേതൃത്വത്തിൽ മൂന്ന് ഡിവൈഎസ്പിമാർക്കാണ് കേസിന്റെ അന്വേഷണത്തിന് ചുമതല. 4 സി ഐമാരുടെയും പ്രത്യേക സംഘവും അന്വേഷണത്തിനുണ്ടാകും.




