ദേഷ്യം തീര്‍ക്കാൻ ബുള്ളറ്റിന് മുന്‍ ജീവനക്കാരന് തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ലക്ഷത്തിന്റെ നഷ്ടം

മലപ്പുറം: ചട്ടിപ്പറമ്പ്മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ടൂവീലര്‍ വര്‍ക്ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ പണിക്കായി നിര്‍ത്തിയിട്ടിരുന്ന ആറ് വാഹനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. മൂന്ന് ബുള്ളറ്റ് മോട്ടോര്‍സൈക്കിളുകള്‍, രണ്ട് മറ്റ് മോട്ടോര്‍സൈക്കിളുകള്‍, ഒരു സ്കൂട്ടര്‍ എന്നിവയാണ് തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചത്. സംഭവത്തില്‍ ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വര്‍ക്ഷോപ്പ് ഉടമ കൊളത്തൂര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പാങ്ങ് അയ്യാത്തപറമ്പ് പറകുത്ത് വീട്ടിലെ ശ്രീരാഗും സുഹൃത്തും ചേര്‍ന്ന് നടത്തുന്ന വില്‍സ് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. വര്‍ക്ഷോപ്പിലെ കസ്റ്റമറായ മുഹമ്മദ് റിജില്‍ എന്ന ബാവയോടുള്ള വിരോധത്തെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ വാഹനമാണെന്ന് കരുതി മുന്‍ ജീവനക്കാരനായ അമ്മിണിക്കാട്ടെ ബഷീര്‍ പണിക്കായി നിര്‍ത്തിയിരുന്ന ബുള്ളറ്റ് ബൈക്കിന് തീയിട്ടതായാണ് പരാതിയില്‍ പറയുന്നത്. ബൈക്കില്‍ പടര്‍ന്ന തീ പിന്നീട് വര്‍ക്ഷോപ്പിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു.
തീപിടിത്തത്തില്‍ വര്‍ക്ഷോപ്പിലെ മൂന്ന് മുറികളിലെ വയറിങ്, ബള്‍ബുകള്‍ തുടങ്ങിയവ കത്തിനശിച്ചു. വര്‍ക്ഷോപ്പിന്റെ ഷെഡിന്റെ ഷീറ്റുകള്‍ക്കും തീപിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. തീ പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. വര്‍ക്ഷോപ്പിന് സമീപം മലഞ്ചരക്ക് വ്യാപാരം നടത്തുന്ന യൂസഫ് തറയിലിന്റെ മുറിയിലേക്കും തീ പടര്‍ന്നു. ഇവിടെ സീലിങ്, വയറിങ്, രണ്ട് സി.സി.ടി.വി. ക്യാമറകള്‍ എന്നിവ കത്തിനശിച്ചതായാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് വര്‍ക്ഷോപ്പിലും സമീപത്തെ കെട്ടിടത്തിലും വ്യാപകമായ നാശനഷ്ടമാണുണ്ടായത്




