നെന്മാറ ഇരട്ടക്കൊല: നാട്ടുകാരുമായി അടുപ്പമില്ല, എപ്പോഴും സംശയം; പലരോടും പക; ദുരൂഹത നിറഞ്ഞ ചെന്താമര

പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന പ്രതി ചെന്താമര നയിച്ചത് ദുരൂഹത നിറഞ്ഞ ജീവിതം. എപ്പോഴും സംശയത്തോടെ ആളുകളോട് പെരുമാറുന്ന സ്വഭാവക്കാരനാണ് ചെന്താമരയെന്ന് നാട്ടുകാർ പറയുന്നു. ചെന്താമരയുടെ ഈ സംശയമാണ് അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതകത്തിലെത്തിലേക്ക് നയിച്ചത്. നാട്ടുകാരുമായി അടുപ്പമില്ലാത്ത ചെന്താമരയുടെ നീക്കങ്ങളെല്ലാം ദുരൂഹത നിറഞ്ഞതാണ്.
അയൽക്കാരെ എപ്പോഴും സംശയത്തോടെയാണ് ചെന്താമര നോക്കുന്നത്. പലരോടും പക. തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം മറ്റുള്ളവരെന്നാണ് ചെന്താമര എപ്പോഴും കരുതിയിരുന്നത്. ചെന്താമരയുടെ ഈ സംശയമാണ് അഞ്ച് വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതകത്തിന് പിന്നിൽ. ചെന്താമരയുടെ ഭാര്യയും കുട്ടികളും ഇയാളുടെ സ്വഭാവത്തിൽ സഹികെട്ട് പിരിഞ്ഞായിരുന്നു താമസം.
ഭാര്യയും മക്കളും പിരിഞ്ഞു പോയതിന് കാരണം സജിതയാണെന്നായിരുന്നു ചെന്താമരയുടെ സംശയം. ആ സമയം സുധാകരന് തിരുപ്പൂരിലായിരുന്നു ജോലി. സുധാകരന്റെയും സജിതയുടെയും മക്കൾ സ്കൂളിലും. ഈ സമയം നോക്കിയായിരുന്നു സജിതയെ ചെന്താമര വെട്ടിക്കൊന്നത്. കൊലപാതകശേഷം ചെന്താമര മലമുകളിലെ കാട്ടിലൊളിച്ചു. തന്ത്രപരമായാണ് അന്ന് പൊലീസ് ചെന്താമരയെ പിടികൂടിയത്.




