പേരാവൂർ: അനാഥരായി ചിൽഡ്രൻസ് ഹോമിൽ കഴിഞ്ഞ ആര്യയും ബിജുവും പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് താലിചാർത്തി ജീവിതവഴിയിൽ ഒന്നായി.കുനിത്തല സ്വദേശികളായ സി.സനീഷ്,ബിനു മങ്ങം മുണ്ട,സുനീഷ് നന്ത്യത്ത്,സനൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ക്ഷേത്രഭാരവാഹികളും ഏതാനും നാട്ടുകാരും ആര്യയുടെയും ബിജുവിന്റെയും ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
എറണാകുളം സർക്കാർ ചിൽഡ്രൻസ് ഹോമിൽ വളർന്ന ആര്യയും കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ വളർന്ന ബിജുവും ആദ്യമായി കാണുന്നത് കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നടന്ന ഒരു ചടങ്ങിനിടെയാണ്.ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി.
18 വയസ് പൂർത്തിയായതോടെ തൊഴിൽ തേടി ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തിറങ്ങിയ ബിജു പേരാവൂർ കുനിത്തലയിലെത്തി ടൈൽസ് ഫിറ്റിംഗ് തൊഴിൽ രംഗത്തേക്ക് കടന്നു.നാലു വർഷമായി കുനിത്തലയിൽ വാടക വീടെടുത്താണ് ബിജു കഴിയുന്നത്.21 വയസ് തികഞ്ഞതോടെ ആര്യയും ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.
ആര്യയുമായുള്ള ബന്ധം കുനിത്തലയിലെ സുഹൃത്തുക്കളോട് പങ്കുവെച്ചതോടെയാണ് അനാഥരായ ഇരുവരെയും ഒന്നിപ്പിക്കാൻ നാട്ടുകാർ കൈകോർത്തത്.സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞദിവസമാണ് ലളിതമായ ചടങ്ങിൽ ഇരുവരും താലിചാർത്തി പുതുജീവിതത്തിലേക്ക് കടന്നത്.നവദമ്പതികൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർ വിഭവസമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു.