ചില്ലറക്കാരനല്ല പുതുപ്പള്ളി ഹൌസിൽ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ എത്തിയ ഹൈബ്രിഡ് സൈക്കിൾ

തിരുവനന്തപുരം: എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ പുതുപ്പള്ളി ഹൌസിൽ നിന്ന് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത് ഇലക്ട്രിക് സൈക്കിളിൽ. പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണത്തിലുടനീളം ചാണ്ടി ഉമ്മൻ ഉപയോഗിച്ചത് ഇലക്ട്രിക് സൈക്കിൾ ആയിരുന്നു. സാധാരണക്കാരുമായി വളരെ എളുപ്പത്തിൽ ഇടപഴകാനുള്ള എളുപ്പ മാർഗമായാണ് ചാണ്ടി ഉമ്മൻ ഇലക്ട്രിക് സൈക്കിളിൽ പ്രചാരണത്തിനിറങ്ങിയത്. ഈ പ്രചാരണം അക്ഷരാർത്ഥത്തിൽ ഫലം കണ്ടുവെന്നതിന്റെ പ്രതിഫലനമായിരുന്നു പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകന്റെ വൻ വിജയം
രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിൽ സത്യപ്രതിജ്‍ഞ ചെയ്തു. കെകെ ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി അജയപ്രസാദ്, ഒഎസ് അംബിക, ജിആർ അനിൽ എന്നിവർ സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. സത്യവാചകത്തിന് അവസാനം ആലുവാക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അൻവർ സാദത്ത് പറഞ്ഞു. എംഎസ് അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്.




