സംസ്ഥാനത്തെ നാലു ജില്ലകളിൽ സ്വകാര്യ കൈവശത്തിലുള്ള ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനു അനുമതി നൽകുന്നതിൽ വനംവകുപ്പ് പ്രത്യേക ജാഗ്രത പുലർത്തും. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരിക്കും പ്രത്യേക ശ്രദ്ധ. അനധികൃത മരംമുറി തടയുകയാണു ലക്ഷ്യം. ഇതിനായി നോർത്തേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർക്കു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ നിർദേശങ്ങൾ നൽകി.
അടുത്തിടെ വയനാട്ടിലെ കൃഷ്ണഗിരി വില്ലേജിൽ സ്വകാര്യ കൈവശ ഭൂമിയിൽ നടന്ന ഈട്ടിമുറി വിവാദമായിരുന്നു. കൃഷ്ണഗിരി വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനുമതി നൽകിയതിനെത്തുടർന്നാണു കൃഷ്ണഗിരിയിൽ ഈട്ടിമുറിക്കൽ നടന്നത്.
കൃഷ്ണഗിരിയിൽ മരം മുറി നടന്നത് സർക്കാർ ഭൂമിയിലാണെന്നു സുൽത്താൻ ബത്തേരി തഹസിൽദാരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ടിന്റെയും തുടർ പരിശോധനയുടെയും അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്യുകയുണ്ടായി.
ഇക്കാര്യം മാധ്യമങ്ങൾ മുഖേന അറിഞ്ഞ സാഹചര്യത്തിലാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ താഴേത്തട്ടിലേക്കു നിർദേശങ്ങൾ നൽകിയത്.
2020-21ൽ അനധികൃത മരംമുറി നടന്ന മുട്ടിൽ സൗത്ത് വില്ലേജ് മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ്. മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യൂ പട്ടയ ഭൂമിയിലായിരുന്നു മരം മുറി. ഇതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയാണു കൃഷ്ണഗിരിയിൽ മരങ്ങൾ മുറിക്കു വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആധാരമാക്കി മേപ്പാടി റേഞ്ച് ഫോസ്റ്ററ്റ് ഓഫീസർ അനുമതി നൽകിയത്. ഇതു ഗുരുതര വീഴ്ചയായാണു വനംവകുപ്പ് അധികൃതർ കാണുന്നത്.
വയനാട്ടിൽ നടന്ന അനധികൃത മരംമുറി രേഖാമൂലം ജില്ലാ കളക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഭൂമി ഉടമസ്ഥത സംബന്ധിച്ച അസൽ രേഖകൾ ലഭ്യമാക്കുന്നതിനു തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും കർശന നിർദേശം നൽകുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യണമെന്നു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ നോർത്തേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്സർവേറ്ററോടു ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത മരംമുറി ആവർത്തിക്കില്ലെന്നും കുറ്റകൃത്യങ്ങളിൽ കർശന നിയമനടപടി ഉണ്ടാകുന്നുവെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരും റേഞ്ച് ഓഫീസർമാരും ഉറപ്പുവരുത്തണം. വില്ലേജ് ഓഫീസിൽനിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ അസൽ ഭൂമി ഉടമസ്ഥ രേഖകളുമായി ഒത്തുനോക്കുന്നതിനു പുറമേ ഫീൽഡിലും പരിശോധന നടത്തണം. അവശ്യമെങ്കിൽ ഉന്നത റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കി മരം മുറി സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കണമെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ നിർദേശിച്ചിട്ടുണ്ട്.