പേരാവൂർ : മലയോരമേഖലയിൽ ഗതാഗതരംഗത്തും വികസനത്തിലും വലിയ മാറ്റമുണ്ടാക്കുന്ന വയനാട്-കണ്ണൂർ വിമാനത്താവളം റോഡിന്റെ അലൈൻമെന്റിന് സർക്കാർ അംഗീകാരം. സണ്ണി ജോസഫ് എം.എൽ.എ. വിളിച്ചുചേർത്ത പേരാവൂർ മണ്ഡലത്തിലെ റോഡുകളുടെ അവലോകന യോഗത്തിൽ പൊതുമരാമത്ത് അധികൃതരാണ് വിമാനത്താവളം റോഡിന്റെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി അറിയിച്ചത്. മാനന്തവാടിയിൽനിന്ന് ബോയ്‌സ് ടൗൺ വരെ 12 കിലോമീറ്റർ ദൂരം വയനാട് ജില്ലാ പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയോര ഹൈവേ പദ്ധതിയിൽപ്പെടുത്തി പ്രവൃത്തി തുടങ്ങി. 100 കോടി ചെലവിലാണ് നിർമാണം. രണ്ടാം റീച്ചിൽ ബോയ്സ് ടൗൺ മുതൽ അമ്പായത്തോടുവരെ ആറ് കിലോമീറ്റർ മലയോര ഹൈവേ പദ്ധതിയിൽ തന്നെ പെടുത്തി കണ്ണൂർ ജില്ലാ വിഭാഗത്തിന്റെ കീഴിൽ പ്രവൃത്തി നടത്തും.35 കോടി രൂപയുടെ പ്രവർത്തിക്ക് ഉടൻ ഭരണാനുമതി ലഭിക്കും. ഏഴ് മീറ്റർ വീതിയിൽ ടാറിങ്ങും ബാക്കി കോൺക്രീറ്റും നടത്തും. മൂന്നാമത്തെ റീച്ചിലാണ് ആദ്യഘട്ടത്തിൽ വിമാനത്താവള റോഡ് നിലവാരത്തിൽ പ്രവൃത്തി നടത്തുക.
അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ 40 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കാൻ 1700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 900 കോടി രൂപ സ്ഥലം ഏറ്റെടുപ്പിനും പുനരധിവാസത്തിനുമായി വകയിരുത്തും.
800 കോടി രൂപ റോഡ് നിർമാണത്തിന് ചെലവഴിക്കും. 24 മീറ്റർ വീതിയിലാണ് റോഡ്. 18 മീറ്റർ ടാറിങ് ഉണ്ടാകും. റോഡിന്റെ അതിർത്തി നിർണയിക്കുന്നതിന് കല്ലിടൽ പ്രവൃത്തി സെപ്റ്റംബർ പകുതിയോടെ ആരംഭിക്കും.കേളകം പേരാവൂർ മാലൂർ ടൗണുകൾക്ക് സമാന്തരമായി ബൈപ്പാസും നിർമിച്ചുകൊണ്ടായിരിക്കും വയനാട്-കണ്ണൂർ വിമാനത്താവളപാത കടന്നുപോകുക.