മോഷണ ശേഷം ഉറങ്ങുന്നത് സെന്തിലിന്റെ സ്ഥിരം രീതി; ഇക്കുറി മദ്യം ചതിച്ചു, ഉണർന്നപ്പോൾ മുന്നിൽ നാട്ടുകാരും പൊലീസും

തിരുവനന്തപുരം: മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോകുന്നത് സ്ഥിരം രീതിയെന്ന് കോവില്ലൂരില്‍ ക്ഷേത്രമോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെക്കുറിച്ച് പൊലീസ്. ഉറങ്ങി ക്ഷീണം അകറ്റി പുലര്‍ച്ചയോടെ മടങ്ങുന്നതാണ് സെന്തിലിന്റെ പതിവ്.
എന്നാല്‍ ഇക്കുറി സെന്തിലിനെ മദ്യം ചതിച്ചു. ഉറങ്ങിപ്പോയ പ്രതി നാട്ടുകാരുടെയും പൊലീസിന്റെയും മുന്നിലാണ് എഴുന്നേറ്റത്. തുടര്‍ന്നാണ് ക്ഷേത്ര തിടപ്പള്ളിയുടെ വാതില്‍ പൊളിച്ച് അവിടെയിരുന്ന് ഉറങ്ങിയത്. സെന്തിലിന്റേത് വിചിത്ര സ്വഭാവമെന്ന് പൊലീസ് പറഞ്ഞു. അന്തര്‍ സംസ്ഥാന മോഷ്ടാവാണ് പിടിയിലായ പ്രതി. ആരാധനാലയങ്ങളില്‍ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ മറ്റൊരു പ്രത്യേകത.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര കോവിലൂര്‍ ശ്രീ കഴുകുവാല്‍വട്ടം ക്ഷേത്രത്തിൽ മോഷണശ്രമം ഉണ്ടായത്. തിടപ്പള്ളിയില്‍ ഉറങ്ങിപ്പോയ സെന്തിലിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. രാവിലെ എത്തിയ പൂജാരി ശ്രീകോവില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
പൂട്ടിന് തകരാറുണ്ടെന്ന് മനസ്സിലാക്കിയ പൂജാരി ഭാരവാഹികളെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിടപ്പള്ളിയില്‍ കിടന്നുറങ്ങിയ കള്ളനെ കണ്ടെത്തുകയുമായിരുന്നു. ദിണ്ടികല്‍ സ്വദേശിയാണ് സെന്തില്‍.




