രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലെ നിയമസഭാംഗങ്ങളിൽ വോട്ട് മാറി ചെയ്ത ആൾ അജ്ഞാതനായി തുടരുന്നു. സംസ്ഥാനത്തെ 140 എംഎൽഎമാരും പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ, ഒരാൾ നിർദേശം മറികടന്ന് ദ്രൗപദി മുർമുവിനാണ് വോട്ട് ചെയ്തത്.
രഹസ്യ ബാലറ്റായതിനാൽ വോട്ട് മാറി ചെയ്ത എംഎൽഎയെ കണ്ടെത്തുക ഏറെ ദുഷ്കരമായതിനാൽ തൽക്കാലം അജ്ഞാതനായി തുടരും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംഎൽഎമാർക്കു നൽകുന്ന ബാലറ്റിന്റെ കൗണ്ടർ ഫോയിലിൽ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പർ കൗണ്ടർ ഫോയിൽ ആർക്കാണു നൽകിയതെന്നും വ്യക്തമാകും. എന്നാൽ, വോട്ട് ചെയ്ത ശേഷം ബാലറ്റ് സീൽഡ് കവറിലാണ് കൊണ്ടുപോകുന്നത്. രഹസ്യ ബാലറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുരക്ഷിതത്വത്തിലുമാണ്.
വോട്ടുമാറിയതോടെ രാഷ്ട്രീയ വിവാദങ്ങളും ഒപ്പമെത്തി. ബിജെപിക്ക് ഒരു എംഎൽഎ പോലുമില്ലാത്ത കേരള നിയമസഭയിൽ നിന്നു ബിജെപിക്ക് ഒരു വോട്ട് ലഭിച്ച നടപടിയെ അഭിനന്ദിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. ബിജെപിക്ക് ലഭിച്ച വോട്ടല്ലെന്നും ഭരണ മുന്നണിയായ എൽഡിഎഫിലെ അതൃപ്തിയെ തുടർന്നാണ് വോട്ട് മാറി ചെയ്തതെന്നും യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. ഇടതുപക്ഷവുമായി സഹകരിക്കുന്ന ചില ചെറു കക്ഷികൾക്കു മന്ത്രിസ്ഥാനം നൽകാത്ത നടപടിയിൽ അതൃപ്തിയുണ്ട്. ഇവരിൽ ഒരാളാകാമെന്ന ആരോപണവും യുഡിഎഫ് നേതാക്കൾ ഉന്നയിക്കുന്നു. സിപിഎം എംഎൽഎമാരാരും വോട്ട് മാറി ചെയ്തിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എൽഡിഎഫിലെ ഘടകകക്ഷിയായ ജനതാദൾ- എസിന്റെ ദേശീയ നേതൃത്വം ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ നിർദേശിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയും പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും പ്രതിപക്ഷ സ്ഥാനാർഥിക്ക് വോട്ടു ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇവരിൽ ആരെങ്കിലും പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കിയോയെന്ന സംശയവും ഉയരുന്നുണ്ട്