Uncategorized

കാർ തട്ടിയത് ചോദ്യം ചെയ്തതിന് ക്രൂരമർദ്ദനം; പ്രതികൾ പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ

ഹരിപ്പാട്: ബാറിനുമുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനം തട്ടിയതു ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം മൂന്നു പേരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഹരിപ്പാട് തുലാമ്പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ് (39), തുലാമ്പറമ്പ് പുളിമൂട്ടിൽ തെക്കതിൽ സുമേഷ് (30), തുലാമ്പറമ്പ് രാഗം വീട്ടിൽ വിനായക് (30) എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നാലാമനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കാർത്തികപ്പള്ളി മഹാദേവികാട് പാട്ടത്തിൽ വീട്ടിൽ ആദിത്യൻ മനോജിനാണ് (27) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആദിത്യന്റെ മൂക്കിന്റെ പാലത്തിനും ഇടത് ചെവിയുടെ ഭാഗത്തെ എല്ലിനും പൊട്ടലുണ്ട്. ആദിത്യന്റെ സഹോദരനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മർദനമേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെ നാരകത്തറ ജീനാ ബാറിനു മുന്നിലായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തി ബാറിലെ മുറിയിൽ താമസിക്കുകയായിരുന്നു ആദിത്യനും സംഘവും.

ഒന്നാം പ്രതി മഹേഷും കൂട്ടാളിയും സഞ്ചരിച്ച കാർ ബാറിനു മുന്നിൽ അശ്രദ്ധമായി പിന്നോട്ടെടുക്കവെ അവിടെ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതു ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ ഇവരെ അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിലെത്തിയ മറ്റ് രണ്ട് പ്രതികളും ചേർന്ന് ഇവരെ നിലത്തു തള്ളിയിട്ടു മർദിച്ചു. തുടർന്ന് മഹേഷ് കൈയിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ആദിത്യന്റെ തല ലക്ഷ്യമാക്കി ആഞ്ഞടിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ അടി ചെവിയുടെ ഭാഗത്താണ് കൊണ്ടത്. തലയ്ക്കു നേരിട്ട് അടികൊണ്ടിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തിനു പിന്നാലെ കമ്പിവടിയുമായി യുവാക്കളുടെ മുറിയിലെത്തിയ സംഘം വധഭീഷണി മുഴക്കുകയും കാറിന്റെ ഡിക്കി തല്ലിത്തകർക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button