റെയിൽവെ സിഗ്നൽ തകരാറിലായി: 125 മീറ്ററോളം കേബിളുകൾ മോഷ്ടിച്ചതായി കണ്ടെത്തൽ; ബാലരാമപുരം സ്വദേശി പിടിയിൽ

തിരുവനന്തപുരം: റെയില്‍വെ സിഗ്നല്‍ സംവിധാനത്തിന്റെ 125 മീറ്ററോളം കേബിളുകള്‍ മോഷ്ടിച്ച ഒരാള്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി സിജുവാണ് അറസ്റ്റിലായത്. ചെമ്പ് കേബിളുകളാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് മോഷണം നടന്നത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തിനും നെയ്യാറ്റിന്‍കരയ്ക്കുമിടയില്‍ സിഗ്നല്‍ തകരാറിലായിരുന്നു.
ബുധനാഴ്ച രാവിലെ ആറ് മണിയോടെ തിരുവനന്തപുരത്തിനും നെയ്യാറ്റിന്‍കരയ്ക്കുമിടയില്‍ സിഗ്‌നല്‍ സംവിധാനം തകരാറിലാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട റെയില്‍വെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബാലരാമപുരത്തെ സിഗ്‌നല്‍ സംവിധാനത്തിന്റെ കേബിളുകള്‍ മോഷണം പോയതായി കണ്ടെത്തിയത്.
സിഗ്നല്‍ തകരാറിലായതോടെ മാനുവല്‍ സംവിധാനത്തിലാണ് റെയില്‍വെ ട്രെയിനുകള്‍ ഓടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിജു അറസ്റ്റിലായത്. കവര്‍ച്ചയില്‍ അച്ചു എന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുവരും ചേര്‍ന്നാണ് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേബിളുകള്‍ മുറിച്ചു മാറ്റിയത്.




