മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോയിലെ ഐ.എൻ.ടി.യു.സി നേതാവിനെതിരെ പീഡന പരാതി; അന്വേഷണം ആരംഭിച്ച് കെ എസ് ആർ ടി സി മൂന്നംഗ സമിതി

മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോയിലെ പ്രമുഖ കോൺഗ്രസ് – ഐ.എൻ.ടി.യു.സി നേതാവ് കെ.പി. മുഹമ്മദ് എന്ന ‘കമ്മൽ സലീമി’നെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ കെ.എസ്.ആർ.ടി.സി മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. കെ.എസ്.ആർ.ടി.സിയിലെ മൂന്നംഗ സംഘവും മൂന്നാർ ജില്ലാപഞ്ചായത്തംഗവുമാണ് അന്വേഷിക്കുന്നത്. സമിതി പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. കാന്തല്ലൂർ സ്വദേശിനി അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്കും പരാതി നൽകിയിരുന്നു
മുമ്പ് കെ.എസ്.ആർ.ടി.സി ബസ് തട്ടിയുണ്ടായ അപകടത്തെ തുടർന്ന് പരാതിക്കാരിക്ക് ജീവനക്കാരിൽ നിന്ന് നഷ്ടപരിഹാര തുക പിരിച്ചു നൽകിയത് ഈ നേതാവായിരുന്നു. ഈ പരിചയം വെച്ച് പരാതിക്കാരിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ സലീം, ദിവസവും രാത്രി വിളിച്ച് ശല്യപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ യുവതി സംസ്ഥാന വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു.
കമ്മൽ സലീമിനെതിരെ മുൻപും സഹപ്രവർത്തകരിൽ നിന്ന് സമാനമായ പല പരാതികളും ഉയർന്നിട്ടുണ്ട്. സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തൽ, താൽക്കാലിക ജീവനക്കാരെ മർദ്ദിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഇയാൾക്കെതിരെ മുൻപും ഉണ്ടായിട്ടുണ്ട്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മൂന്നാറിലെ ഡബിൾ ഡെക്കർ ബസ് ഡ്രൈവറായിരുന്ന ഇയാൾ വരുത്തിവെച്ച തുടർച്ചയായ അപകടങ്ങളെ തുടർന്ന് ചുമതലയിൽ നിന്ന് മാറ്റി നിർത്തിയിരുന്നുവെങ്കിലും, പിന്നീട് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരികെ ഡിപ്പോയിൽ പ്രവേശിക്കുകയായിരുന്നു.



