രോഗം അത്ഭുതകരമായി മാറും, കിറ്റ് നൽകി, നഷ്ടം ആറായിരത്തിലധികം രൂപ’; ജിന്ന് മഹ്‌ളറക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

മലപ്പുറം: മലപ്പുറം തിരുനാവായയിലെ വ്യാജ ചികിത്സാ കേന്ദ്രം ‘ജിന്ന് മഹ്‌ളറക്കെതിരെ’ ഗുരുതര വെളിപ്പെടുത്തലുമായി യുവതി. ഒരു ദിവസം പരിപാടിയില്‍ പങ്കെടുത്താല്‍ അത്ഭുതകരമായി അസുഖം മാറുമെന്ന് ജലാലുദ്ധീന്‍ പറഞ്ഞതെന്നും യൂട്യൂബില്‍ വീഡിയോ കണ്ടാണ് താന്‍ പരിപാടിയിലേക്ക് പോയതെന്നും യുവതി പറയുന്നു. ചികിത്സയുടെ പേരില്‍ ആറായിരത്തിലധികം രൂപ വാങ്ങിയെങ്കിലും രോഗം മാറിയില്ലെന്നും യുവതി ആരോപിച്ചു. ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാല്‍ അത്ഭുതം നടക്കുമെന്ന വ്യാജേന തട്ടിപ്പ് നടത്തിയ തിരുനാവായയിലെ ചികിത്സാകേന്ദ്രം നാട്ടുകാര്‍ പൂട്ടിച്ചതിനു പിന്നാലെയാണ് സ്ഥാപനത്തെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി രംഗത്ത് എത്തിയത്.
‘ചികിത്സക്കെത്തിയപ്പോള്‍ ആദ്യം ലഭിച്ചത് 1,500 രൂപയുടെ കിറ്റാണ്. 300 രൂപക്ക് താഴെ വരുന്ന സാധനങ്ങളാണ് ഇതിലുണ്ടായിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയ ചരടിനോടൊപ്പം, വെളിച്ചെണ്ണ, തേന്‍, അത്തര്‍ എന്നിവയാണ് കിട്ടിയത്’, യുവതി പറയുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയുടെ രോഗം ഭേദമയില്ലെന്ന് മാത്രമല്ല പണവും നഷ്ടപ്പെട്ടു. ജിന്ന് മഹ്‌ളറയുടെ നടത്തിപ്പുകാരന്‍ ജമാലുദ്ധീനെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുമെന്ന് അവകാശപ്പെട്ടായിരുന്നു ജലാലുദ്ധീന്‍ മലപ്പുറത്ത് വ്യാജ ചികിത്സാകേന്ദ്രം സ്ഥാപിച്ചത്. ഒരു ഏത്തപ്പഴത്തിന് 2500 രൂപ വരെയാണ് ലഭിച്ചിരുന്നത്. ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ ഇടപെടുകയും സ്ഥാപനം പൂട്ടിക്കുകയുമായിരുന്നു.



