ആലിന്റെ ശിഖരം ഒടിഞ്ഞുവീണു; ആൽത്തറയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹരിപ്പാട്: ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശമുള്ള ആൽത്തറയിൽനിന്ന ആലിന്റെ ശിഖരം ഒടിഞ്ഞുവീണു. ആൽത്തറയിലിരുന്നിരുന്ന മൂന്നുപേർ തലനാരിഴയ്ക്കാണ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ആൽത്തറയിലിരുന്ന ചേപ്പാട് കാവട വീട്ടിൽ മാത്യു ഫിലിപ്പിന് (ബിജോയ്-48) ചെറിയ പരിക്കേറ്റു. മരം വീഴുന്നതുകണ്ട് ഓടിമാറുന്നതിനിടെ വീണാണ് ഇയാൾക്ക് പരിക്കേറ്റത്. റോഡിന് കുറുകെ മരച്ചില്ല വീണതിനെ തുടർന്ന് വൈദ്യുതിത്തൂൺ ഒടിഞ്ഞതിനാൽ പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി. 11 കെവി ലൈനിനും തെരുവുവിളക്കിനും കേടുപാടുണ്ടായി. ഗതാഗതവും തടസ്സപ്പെട്ടു.
ഹരിപ്പാടുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കുറുകെ വീണ ശിഖരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടഭീഷണി ഉയർത്തിനിന്ന മരത്തിന്റെ മറ്റ് ഉണങ്ങിയ ചില്ലകളും സംഘം മുറിച്ചുനീക്കി. തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.



