ഡല്‍ഹിയില്‍ ഹോസ്റ്റൽ കെട്ടിടം തകര്‍ന്ന സംഭവം; പി ജി നടത്തിപ്പുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനില്‍ പിജി ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. പിജി നടത്തിപ്പുകാരനായ സുധാന്‍ശുവിനെയാണ് പൊലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഇയാളുടെ ഭാര്യ ഊര്‍മിള, മകന്‍ മഹേഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം ഊര്‍മിളയുടെ പേരിലും വൈദ്യുതി കണക്ഷന്‍ ഹരിറാമിന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡല്‍ഹി സര്‍വകലാശാല ദക്ഷിണ ക്യാമ്പസിന് സമീപത്ത് സ്ഥിതിചെയ്തിരുന്ന ആണ്‍കുട്ടികളുടെ പിജി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തകര്‍ന്ന് വീണത്. തിങ്കളാഴ്ച വൈകുന്നേരം വരെ 27 മണിക്കൂറോളമുള്ള തെരച്ചിലുകള്‍ക്ക് ഒടുവിലാണ് രക്ഷാപ്രവര്‍ത്തനം അധികൃതര്‍ അവസാനിപ്പിച്ചത്. 12ഓളം പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും രക്ഷപ്പെടുത്തിയപ്പോള്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി.




